തിരുവനന്തപുരം: നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് വാക്കുകള്‍ അറബി ഭാഷയില്‍ നിന്ന് വന്നതാണെന്നും, അറബി വാക്കുകള്‍ ഉച്ചരിക്കാതെ മലയാളിക്ക് ഒരു ദിവസം പോലും ജീവിക്കാനാവില്ലെന്നും പ്രമുഖ അറബി ഭാഷാ പണ്ഡിതനും ഡല്‍ഹി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ (എച്ച്.ആര്‍.ഡി.എഫ്.) ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരള സര്‍വകലാശാലയില്‍ 'ദക്ഷിണേന്ത്യയിലെ അറബി പഠനത്തിന്റെ ചരിത്രവും പരിണാമവും' എന്ന വിഷയത്തില്‍ നടന്നുവരുന്ന രാജ്യാന്തര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അറിയപ്പെടുന്ന ഇന്ത്യന്‍ സാഹിത്യങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതുപോലെ പ്രമുഖ അറബി സാഹിത്യങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മലയാളത്തിന്റെ സ്ഥാനം വളരെ വലുതാണ്. തൊഴില്‍ മേഖലകളില്‍ ആധുനിക അറബി ഭാഷ പഠിച്ചവര്‍ക്ക് അനന്തസാധ്യതകളാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
അറിവ് ഒരിടത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിഭാസമല്ലെന്നും, ദേശങ്ങള്‍ താണ്ടി പുതിയ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും അത് സമ്പന്നമാക്കിക്കൊണ്ടിരിക്കുമെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അഭിപ്രായപ്പെട്ടു. അറിവിന്റെ സഞ്ചാരങ്ങള്‍ പുതിയ വിജ്ഞാന ശാഖകള്‍ക്ക് ജന്മം നല്‍കുകയും തലമുറകളെ സ്വാധീനിക്കുകയും ചെയ്യുന്നു. വൈജ്ഞാനിക വിനിമയങ്ങള്‍, സാംസ്‌കാരിക ഇടപെടലുകള്‍, ബൗദ്ധിക പാരമ്പര്യങ്ങള്‍ എന്നിവയിലൂടെ രൂപപ്പെട്ട വിപുലമായ ചരിത്രമാണ് ദക്ഷിണേന്ത്യയില്‍ അറബി ഭാഷയ്ക്കുള്ളതെന്നും സെമിനാര്‍ വിലയിരുത്തി.
വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരും പണ്ഡിതരും പങ്കെടുത്ത ചടങ്ങില്‍ ദക്ഷിണേന്ത്യയിലെ അറബിക് സാഹിത്യം, വൈദ്യശാസ്ത്രം, കര്‍മ്മശാസ്ത്രം തുടങ്ങിയ മേഖലകളിലെ സംഭാവനകളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അക്കാദമിക് രംഗത്തും സാംസ്‌കാരിക രംഗത്തും ഈ പഠനങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
വകുപ്പ് മേധാവി ഡോ. ഇ. സുഹൈല്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. രാധാമണി, പ്രൊഫ. ഇ. ഷാജി, ഡോ. താജുദ്ദീന്‍ എ.എസ്., ഡോ. നൗഷാദ് വി. തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു.
Related News