വാഷിംഗ്ടണ്‍: ഇറാനെതിരെ വരും ആഴ്ചകളില്‍ അതിശക്തമായ ആക്രമണം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനെ 'ശിലായുഗത്തിലേക്ക്' മടക്കി അയക്കുമെന്നും അമേരിക്കന്‍ സൈനിക നടപടികള്‍ ലക്ഷ്യമിട്ടതിനേക്കാള്‍ വലിയ വിജയം കൈവരിച്ചതായും ട്രംപ് അവകാശപ്പെട്ടു.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇറാന് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. 'അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ അവരെ അതിശക്തമായി പ്രഹരിക്കും. അവര്‍ അര്‍ഹിക്കുന്ന ശിലായുഗത്തിലേക്ക് തന്നെ അവരെ മടക്കി അയക്കും,' ട്രംപ് പറഞ്ഞു. എന്നാല്‍ ഏപ്രില്‍ 6-നകം ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന തന്റെ അന്ത്യശാസനത്തെക്കുറിച്ചോ ചര്‍ച്ചകളെക്കുറിച്ചോ അദ്ദേഹം പരാമര്‍ശിച്ചില്ല.
എണ്ണവില കുതിക്കുന്നു
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന് 4.9 ശതമാനം വര്‍ധിച്ച് ബാരലിന് 106.16 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയിലിനും 4 ശതമാനം വില വര്‍ധിച്ചു. ഇന്ധനവില വര്‍ധനവ് പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അമേരിക്കയില്‍ പെട്രോള്‍ വില 2022-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ ഗാലന് 4 ഡോളര്‍ എന്ന നിലയിലെത്തി. ഏഷ്യന്‍ ഓഹരി വിപണികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ നിക്കി സൂചിക 1.4 ശതമാനവും ദക്ഷിണ കൊറിയന്‍ സൂചികയായ കോസ്പി 3.4 ശതമാനവും ഇടിഞ്ഞു.
യുദ്ധം മൂലം തായ്‌ലന്‍ഡിലെ ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണുണ്ടായത്. സബ്സിഡികള്‍ വെട്ടിക്കുറച്ചതോടെ ഡീസല്‍ ലിറ്ററിന് 44 ബാട്ട് (ഏകദേശം 1.35 ഡോളര്‍) ആയി ഉയര്‍ന്നു. ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ വലിയ വര്‍ധനവാണിത്.
ട്രംപിന്റെ പ്രസംഗം അവ്യക്തമാണെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാന്‍ വ്യക്തമായ പദ്ധതിയോ പാതയോ ട്രംപ് മുന്നോട്ട് വെക്കുന്നില്ലെന്ന് സെനറ്റര്‍മാരായ മാര്‍ക്ക് വാര്‍ണറും ക്രിസ് മര്‍ഫിയും പ്രസ്താവനയില്‍ പറഞ്ഞു. 'ട്രംപിന്റെ പ്രസംഗം കേട്ട ആര്‍ക്കും രാജ്യം യുദ്ധത്തിലേക്ക് നീങ്ങുകയാണോ അതോ യുദ്ധം കുറയുകയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല,' ക്രിസ് മര്‍ഫി പരിഹസിച്ചു.
അമേരിക്ക ഗള്‍ഫ് രാജ്യങ്ങളെ കൈവിടുകയാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള 'സൗഫാന്‍ സെന്റര്‍' നിരീക്ഷിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷാ ഉത്തരവാദിത്തത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്നത് ഊര്‍ജ്ജ കയറ്റുമതിയെ ആശ്രയിച്ചു കഴിയുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വന്തം സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.
Related News