ദോഹ: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യം ലഘൂകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത്. അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ട സാഹചര്യത്തിലാണ് ഖത്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃതമായ നിലപാടാണുള്ളതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി കഴിഞ്ഞ ഒരു മാസമായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നിരന്തരം ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്. മേഖലയിലെ എണ്ണ-വാതക ഇന്‍ഫ്രാസ്ട്രക്ചറുകളെ ലക്ഷ്യം വെച്ചുള്ള ഈ നീക്കങ്ങള്‍ ആഗോള വിപണിയെയും ബാധിച്ചിട്ടുണ്ട്.
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം ഇറാന്‍ തടസ്സപ്പെടുത്തിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനും അമേരിക്കന്‍, ഇസ്രായേലി കപ്പലുകളെ പൂര്‍ണ്ണമായും നിരോധിക്കാനും ഇറാന്റെ പാര്‍ലമെന്ററി കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
നിലവില്‍ സൈനിക നീക്കങ്ങള്‍ കാരണം കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്ന് അന്‍സാരി സ്ഥിരീകരിച്ചു. എന്നാല്‍, ഈ പാതയുടെ ഭാവി മേഖലയിലെ രാജ്യങ്ങളും അന്താരാഷ്ട്ര പങ്കാളികളും ചേര്‍ന്ന് കൂട്ടായി തീരുമാനിക്കേണ്ട ഒന്നാണെന്നും, ഇറാന്റെ നീക്കങ്ങളെ ഒരു 'കൂട്ടായ ഭീഷണി'യായി കണ്ട് നേരിടാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ മാത്രം പോരെന്ന് യു.എ.ഇ
അതേസമയം, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേവലം ഒരു വെടിനിര്‍ത്തല്‍ മാത്രം പോരെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) വ്യക്തമാക്കി. വാഷിംഗ്ടണിലെ യു.എ.ഇ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ 'വോള്‍ സ്ട്രീറ്റ് ജേണലില്‍' എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ ആണവശേഷി, മിസൈലുകള്‍, ഡ്രോണുകള്‍, അവര്‍ പിന്തുണയ്ക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍, അന്താരാഷ്ട്ര കപ്പല്‍ പാതകളിലെ ഉപരോധം എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള അന്താരാഷ്ട്ര നീക്കങ്ങളില്‍ പങ്കുചേരാന്‍ യു.എ.ഇ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
Related News