ദുബായ്/മനാമ: ഗള്‍ഫ് മേഖലയില്‍ ഇറാനും സഖ്യകക്ഷികളും ഇസ്രായേല്‍-യുഎസ് സഖ്യവുമായി നടത്തുന്ന ഏറ്റുമുട്ടല്‍ 35-ാം ദിവസത്തിലേക്ക് കടന്നതോടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ വ്യവസായ ശാലകളെയും സാധാരണക്കാരെയും ലക്ഷ്യം വെച്ച് ആക്രമണം വ്യാപിക്കുകയാണ്. വെള്ളിയാഴ്ച മാത്രം യുഎഇക്ക് നേരെ തൊടുത്ത 18 ബാലസ്റ്റിക് മിസൈലുകളും 47 ഡ്രോണുകളും യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു.
യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 475 ബാലസ്റ്റിക് മിസൈലുകളും 2,085 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സേന സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, സംഘര്‍ഷം തുടങ്ങിയത് മുതല്‍ ഇതുവരെ 188 മിസൈലുകളും 445 ഡ്രോണുകളും തങ്ങള്‍ തകര്‍ത്തതായി ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്‌സും വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ നീക്കം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ് കടലിടുക്കിലൂടെ ഫ്രഞ്ച് കപ്പല്‍ കടന്നുപോയി
കടുത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് കപ്പല്‍ ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു പ്രമുഖ യൂറോപ്യന്‍ കപ്പല്‍ പുറത്തുകടന്നത് ശ്രദ്ധേയമായി. ഫ്രഞ്ച് ഉടമസ്ഥതയിലുള്ള 'ക്രിബി' (Kribi) എന്ന കണ്ടെയ്‌നര്‍ കപ്പലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കടലിടുക്ക് കടന്നത്. മാര്‍ച്ച ഒന്നിന് ശേഷം ഇതാദ്യമായാണ് ഒരു പ്രമുഖ യൂറോപ്യന്‍ കപ്പല്‍ ഈ പാത ഉപയോഗിക്കുന്നത്. ഇറാന്റെ ആക്രമണ ഭീഷണിയുള്ളതിനാല്‍ 'ഫ്രഞ്ച് ഉടമസ്ഥതയിലുള്ള കപ്പല്‍' എന്ന സന്ദേശം ട്രാന്‍സ്‌പോണ്ടര്‍ വഴി നിരന്തരം പ്രക്ഷേപണം ചെയ്തായിരുന്നു യാത്ര. വെള്ളിയാഴ്ച രാവിലെ കപ്പല്‍ ഒമാന്‍ തീരത്തെത്തിയിട്ടുണ്ട്.
കുവൈറ്റിലെ എണ്ണശുദ്ധീകരണ ശാലയില്‍ ഡ്രോണ്‍ ആക്രമണം
കുവൈറ്റിലെ മിന അല്‍ അഹമ്മദി എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വെള്ളിയാഴ്ച ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ശുദ്ധീകരണ ശാലയില്‍ തീപിടുത്തമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് കുവൈറ്റ് ആരോപിച്ചു.
സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ശക്തമായി അപലപിച്ചു. കുവൈറ്റിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ബ്രിട്ടന്‍, തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കുവൈറ്റില്‍ വിന്യസിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
Related News