ന്യൂയോര്‍ക്ക്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ തുടര്‍ച്ചയായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ യുഎന്‍ രക്ഷാസമിതിയില്‍ അതിശക്തമായി അപലപിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി). ചരിത്രത്തിലാദ്യമായാണ് ഒരു ജിസിസി സെക്രട്ടറി ജനറല്‍ യുഎന്‍ രക്ഷാസമിതിയെ അഭിസംബോധന ചെയ്യുന്നത്. ഫെബ്രുവരി 28 മുതല്‍ അംഗരാജ്യങ്ങള്‍ക്കും ജോര്‍ദാനു നേരെയും ഉണ്ടായ ഇറാന്‍ പ്രകോപനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി വ്യക്തമാക്കി.
വിമാനത്താവളങ്ങള്‍, എണ്ണ പര്യവേക്ഷണ കേന്ദ്രങ്ങള്‍, ജനവാസ മേഖലകള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്. ഗള്‍ഫ് മേഖലയിലെ അസ്ഥിരത ആഗോള വിതരണ ശൃംഖലയെയും ഇന്ധന വിപണിയെയും ബാധിക്കുന്നു. എണ്ണ, ഗ്യാസ്, വളം എന്നിവയുടെ ലഭ്യതക്കുറവിന് ഇത് കാരണമാകുന്നു. കപ്പല്‍ ഗതാഗത പാതകള്‍ സംരക്ഷിക്കാനും സമാധാനം ഉറപ്പാക്കാനും രക്ഷാസമിതി സജീവമായി ഇടപെടണം. ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള 2817-ാം നമ്പര്‍ പ്രമേയം കര്‍ശനമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ജിസിസി എപ്പോഴും ആഗ്രഹിക്കുന്നതെന്ന് അല്‍ബുദൈവി പറഞ്ഞു. എങ്കിലും, യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
'സമാധാനത്തിനായി ഞങ്ങള്‍ കൈ നീട്ടുന്നു, എന്നാല്‍ ഞങ്ങളുടെ സുരക്ഷയിലോ പരമാധികാരത്തിലോ പ്രാദേശിക അസ്ഥിരതയിലോ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല.' - ജാസിം അല്‍ബുദൈവി വ്യക്തമാക്കി.
ഫലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ ആവര്‍ത്തിച്ച അദ്ദേഹം, 'ദ്വിരാഷ്ട്ര പരിഹാരത്തിന്' വേണ്ടി സൗദി അറേബ്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ പ്രശംസിച്ചു. സൗദിയുടെ നേതൃത്വത്തില്‍ അംഗീകരിച്ച 'ന്യൂയോര്‍ക്ക് പ്രഖ്യാപനം' ഇതില്‍ നിര്‍ണ്ണായകമാണ്. ഗാസയില്‍ വെടിനിര്‍ത്തലിനും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
യെമനില്‍ യുഎന്‍ മേല്‍നോട്ടത്തിലുള്ള രാഷ്ട്രീയ പരിഹാരത്തിനും, സിറിയയുടെ പുനര്‍നിര്‍മ്മാണത്തിനും ജിസിസി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലെബനന്റെ പരമാധികാരത്തെ മാനിക്കണമെന്നും അവിടെയുണ്ടാകുന്ന നാശനഷ്ടങ്ങളിലും ആള്‍നാശത്തിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു..
ലോകത്തെ ഏറ്റവും വലിയ സഹായദാതാക്കളില്‍ ഒന്നാണ് ഗള്‍ഫ് രാജ്യങ്ങളെന്ന് സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. 2020-നും 2025-നും ഇടയില്‍ മാത്രം ഏകദേശം 1400 കോടി ഡോളറിലധികം തുക ഗള്‍ഫ് രാജ്യങ്ങള്‍ വിവിധ രാജ്യങ്ങള്‍ക്ക് മാനുഷിക സഹായമായി നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ മാസത്തില്‍ ബഹ്റൈന്‍ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് യുഎന്നും ജിസിസിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഈ സുപ്രധാന യോഗം നടന്നത്. വരും കാലങ്ങളില്‍ സമാധാന സംരക്ഷണത്തിനായി ഇരു സംഘടനകളും കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അല്‍ബുദൈവി പ്രത്യാശ പ്രകടിപ്പിച്ചു.
Related News