ദുബായ്/ടെഹ്റാന്‍: ഇറാന്റെ മുന്‍ വിദേശകാര്യ മന്ത്രിയും പരമോന്നത നേതാവ് അലി ഖാംനഇയുടെ വിദേശനയ ഉപദേശകനുമായ കമാല്‍ ഖരാസിക്ക് (81) വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ശര്‍ഖ്, ഇത്തിമാദ് തുടങ്ങിയ ഇറാനിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഖരാസിയുടെ ഭാര്യ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഖരാസി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഖരാസിയെ ലക്ഷ്യം വെച്ചാണോ അതോ സമീപപ്രദേശത്തെ ആക്രമണത്തില്‍ അദ്ദേഹം അകപ്പെട്ടതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിഷ്‌കരണവാദി പ്രസിഡന്റ് മുഹമ്മദ് ഖാത്തമിയുടെ കീഴില്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഖരാസി, ഇറാന്റെ നയതന്ത്ര രംഗത്തെ പ്രമുഖ വ്യക്തിത്വമാണ്.
വ്യാഴാഴ്ച ടെഹ്റാന്‍, ഇസ്ഫഹാന്‍, ഷിറാസ് തുടങ്ങി ഇറാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദക്ഷിണ ഇറാനിലെ ലാറെസ്താനില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച സൈനിക നടപടിയില്‍ ഇതുവരെ ഇറാനില്‍ 2,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇസ്രായേലില്‍ 24 പേരും മേഖലയിലെ 13 യുഎസ് സൈനികരും ഈ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
അമേരിക്കയും ഇസ്രായേലും കീഴടങ്ങുന്നത് വരെ യുദ്ധം തുടരുമെന്ന് ഇറാന്‍ സായുധ സേനയുടെ യൂണിഫൈഡ് കമാന്‍ഡ് വക്താവ് ഇബ്രാഹിം സോല്‍ഫാഘരി വ്യക്തമാക്കി. ഇറാന്റെ സൈനിക ശേഷിയെക്കുറിച്ചുള്ള യുഎസ്-ഇസ്രായേല്‍ വിലയിരുത്തലുകള്‍ തെറ്റാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ മാരകമായ ആക്രമണങ്ങള്‍ നേരിടേണ്ടി വരുമെന്നും തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ആഴ്ചകളില്‍ ഇറാനെ 'അതിശക്തമായി' പ്രഹരിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ഈ മുന്നറിയിപ്പ്. അതേസമയം, ബുധനാഴ്ച രാത്രി ഇസ്രായേലിലെ ബിനീ ബ്രാക്ക് ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. റോക്കറ്റ് ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇസ്രായേല്‍ ഹോം ഫ്രണ്ട് കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ ഇറാന്‍ പൂര്‍ണ്ണമായും അടച്ചിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച ഖരാസി വ്യക്തമാക്കിയിരുന്നെങ്കിലും, ട്രംപിന്റെ നയങ്ങളില്‍ വിശ്വാസമില്ലെന്നും നയതന്ത്രത്തിന് ഇടമില്ലെന്നുമാണ് അദ്ദേഹം സിഎന്‍എന്നിന് നല്‍കിയ അവസാന അഭിമുഖത്തില്‍ പറഞ്ഞത്.
Related News