ഇസ്ലാമാബാദ്: മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മില്‍ നടക്കാനിരിക്കുന്ന ചരിത്രപരമായ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് സര്‍വ്വസജ്ജമായി. ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം ലോക സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുകയും ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സമാധാന നീക്കം.
നയതന്ത്ര തലത്തില്‍ പാകിസ്ഥാന്‍ നേടിയ ഏറ്റവും വലിയ വിജയമായാണ് ഈ മധ്യസ്ഥത വിലയിരുത്തപ്പെടുന്നത്. ചര്‍ച്ചകളുടെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷാ നിയന്ത്രണങ്ങളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച നടക്കാനിരിക്കുന്ന ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇസ്ലാമാബാദില്‍ സൈന്യത്തെയും പാരാമിലിട്ടറി റേഞ്ചേഴ്‌സിനെയും വിന്യസിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നഗരത്തിലെ തെരുവുകള്‍ വിജനമാണ്. സുരക്ഷാ കാരണങ്ങളാല്‍ ചര്‍ച്ച നടക്കുന്ന സ്ഥലം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അതീവ സുരക്ഷയുള്ള സെറീന ഹോട്ടല്‍, പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് അല്ലെങ്കില്‍ സൈനിക കേന്ദ്രം എന്നിവടങ്ങളില്‍ ഒന്നായിരിക്കും വേദിയെന്നാണ് സൂചന.
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇരുരാജ്യങ്ങളിലെയും ഉന്നതതല സംഘങ്ങള്‍ ഇസ്ലാമാബാദിലെത്തിത്തുടങ്ങി. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘത്തില്‍ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്‌നര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ് എന്നിവര്‍ക്കൊപ്പം റെവല്യൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ഇറാനെ പ്രതിനിധീകരിക്കും. ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അനുബന്ധ ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദില്‍ എത്തിയേക്കും.
ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും വെടിനിര്‍ത്തല്‍ ധാരണയിലെ വ്യവസ്ഥകളെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ലബനന് നേരെ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം തുടരുന്നത് ചര്‍ച്ചകളുടെ അന്തരീക്ഷത്തെ ബാധിച്ചേക്കാം. ലബനനില്‍ ബോംബുകള്‍ വീണുകൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. എന്നാല്‍, ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്ക് ഇറാന്‍ തിരിച്ചടി നല്‍കാതിരിക്കാന്‍ പാകിസ്ഥാന്‍ തിരശീലയ്ക്ക് പിന്നില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി സയീദ് ഖാതിബ്‌സാദെ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത നിലപാടുകള്‍ക്കിടയിലും ഇരുപക്ഷത്തെയും ചര്‍ച്ചാ മേശയിലെത്തിക്കാന്‍ കഴിഞ്ഞത് പാകിസ്ഥാന്റെ വലിയ നയതന്ത്ര നേട്ടമായാണ് കാണുന്നത്. 'ഞങ്ങളുടെ മുന്‍ഗണന ചര്‍ച്ചകള്‍ സുഗമമായി നടക്കുക എന്നതാണ്. ഒരു മധ്യസ്ഥന്‍ എന്ന നിലയില്‍ ഇരുപക്ഷത്തെയും സഹായിക്കുകയാണ് പാകിസ്ഥാന്റെ ദൗത്യം,' എന്ന് പാക് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും കരസേനാ മേധാവി ജനറല്‍ ആസിം മുനീറും നിലവിലെ സാഹചര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. ഞായറാഴ്ച രാത്രി വരെ ചര്‍ച്ചകള്‍ നീളാനാണ് സാധ്യത.
ഫോട്ടോ: ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ താമസിക്കുമെന്ന് കരുതപ്പെടുന്ന ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലേക്കുള്ള വഴി സുരക്ഷാ വലയത്തില്‍.
Related News