ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുമ്പോള്‍, വിദേശ ബാങ്കുകളില്‍ മരവിപ്പിക്കപ്പെട്ട ഇറാന്റെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികള്‍ സംബന്ധിച്ച തര്‍ക്കം മുറുകുന്നു. ഏപ്രില്‍ 22-ന് നിലവിലെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ വിദേശ ബാങ്കുകളിലുള്ള തങ്ങളുടെ ആസ്തികള്‍ വിട്ടുകിട്ടണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് വ്യക്തമാക്കി. ആദ്യഘട്ട ചര്‍ച്ചകളില്‍ ചില ആസ്തികള്‍ വിട്ടുനല്‍കാന്‍ വാഷിംഗ്ടണ്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അമേരിക്ക ഇത് നിഷേധിച്ചു. കുറഞ്ഞത് 6 ബില്യണ്‍ ഡോളറെങ്കിലും വിട്ടുനല്‍കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 100 ബില്യണ്‍ ഡോളറിലധികം (ഏകദേശം 1000 കോടി ഡോളര്‍) ഇറാന്റെ ആസ്തികള്‍ വിദേശ രാജ്യങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇത് ഇറാന്റെ വാര്‍ഷിക എണ്ണ വരുമാനത്തിന്റെ മൂന്നിരട്ടിയോളം വരും. എന്നാല്‍ ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ പോലും ഇതിന്റെ പകുതി മാത്രമേ ഇറാന് തിരികെ ലഭിക്കൂ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാക്കി തുക മുന്‍പത്തെ കടങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കുമായി നീക്കിവെച്ചിട്ടുള്ളതാണ്.
ക്രിമിനല്‍ നടപടികള്‍, മണി ലോണ്ടറിംഗ് അല്ലെങ്കില്‍ അന്താരാഷ്ട്ര നിയമലംഘനം എന്നിവ ആരോപിച്ച് ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ പണമോ സ്വത്തോ തടഞ്ഞുവെക്കുന്നതിനെയാണ് 'ആസ്തി മരവിപ്പിക്കല്‍' എന്ന് പറയുന്നത്. 1979-ലെ അമേരിക്കന്‍ എംബസി ബന്ദി പ്രശ്‌നം മുതല്‍ ഇറാന് മേല്‍ ഇത്തരം നടപടികള്‍ തുടരുന്നുണ്ട്. ഇറാന്റെ ആണവ പരീക്ഷണങ്ങളും ഇതിന് ആക്കം കൂട്ടി.
ദശകങ്ങളായി തുടരുന്ന ഉപരോധങ്ങള്‍ മൂലം ഇറാന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. നാണയപ്പെരുപ്പവും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സാമ്പത്തിക ഉത്തേജനം: ഈ തുക ലഭിക്കുന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന ഇറാന്റെ ജിഡിപിയെ സഹായിക്കും. അടിസ്ഥാന സൗകര്യ വികസനം: എണ്ണപ്പാടങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍, വൈദ്യുതി ഗ്രിഡുകള്‍ എന്നിവ ആധുനികവല്‍ക്കരിക്കാന്‍ ഈ പണം അനിവാര്യമാണ്.
യുദ്ധാനന്തര പുനര്‍നിര്‍മ്മാണം: യുദ്ധം തകര്‍ത്ത രാജ്യത്തെ കെട്ടിപ്പടുക്കാന്‍ വലിയ തോതില്‍ ഫണ്ട് ആവശ്യമാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നിലപാടുകളും ഇസ്രായേലുമായുള്ള സംഘര്‍ഷങ്ങളും ചര്‍ച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നുണ്ടെങ്കിലും, മരവിപ്പിച്ച ആസ്തികളുടെ കാര്യത്തില്‍ എടുക്കുന്ന തീരുമാനം മേഖലയിലെ സമാധാന ശ്രമങ്ങളില്‍ നിര്‍ണ്ണായകമാകും.
Related News