ദുബായ്: ഇസ്രായേലും ലെബനനും തമ്മില്‍ 10 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വ്യാഴാഴ്ച ഗ്രീന്‍വിച്ച് സമയം രാത്രി 9 മണി (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2.30) മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ എന്നിവരുമായി ട്രംപ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഇരു രാജ്യങ്ങളും ഔദ്യോഗികമായി 10 ദിവസത്തേക്ക് സൈനിക നടപടികള്‍ നിര്‍ത്തിവെക്കും. വാഷിംഗ്ടണില്‍ നടന്ന ചരിത്രപരമായ നയതന്ത്ര ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഈ നിര്‍ണ്ണായക നീക്കം.
തന്റെ ഭരണകാലത്ത് ഒന്‍പത് യുദ്ധങ്ങള്‍ പരിഹരിച്ചുവെന്നും ഇത് പത്താമത്തേതാണെന്നും ട്രംപ് അവകാശപ്പെട്ടു. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തില്‍ മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളിലെയും നേതാക്കളെ അദ്ദേഹം വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ലെബനനിലെ ഹിസ്ബുള്ള രംഗത്തെത്തി. ലെബനന്‍ മണ്ണില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരുന്നത് പ്രതിരോധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കാലയളവില്‍ ഇസ്രായേല്‍ സൈന്യത്തിന് ലെബനനകത്ത് സ്വതന്ത്രമായി നീങ്ങാന്‍ അനുവാദം നല്‍കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പും തെക്കന്‍ ലെബനനില്‍ കടുത്ത പോരാട്ടം തുടര്‍ന്നു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബിന്‍ത് ജ്‌ബൈല്‍ പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ ശ്രമം തുടരുകയാണ്. ഇതിനിടെ ലിറ്റാനി നദിക്ക് കുറുകെയുള്ള അവസാന പാലവും ഇസ്രായേല്‍ തകര്‍ത്തു. ഇതോടെ തെക്കന്‍ ലെബനന്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതിനകം രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേര്‍ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ ധാരണാപ്രകാരം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍.
Related News