വാഷിംഗ്ടണ്‍: ഇറാന്റെ സൈനിക ശക്തിയെ ആക്രമിച്ച് കീഴടക്കുന്നതിന് പകരം, രാജ്യത്തെ സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ തന്ത്രവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഴ്ചകള്‍ നീണ്ട യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്കും അപ്പുറം, ഇറാന്റെ തുറമുഖങ്ങള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും മേല്‍ സമ്പൂര്‍ണ്ണ 'നാവിക ഉപരോധം' ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക യുദ്ധത്തിനാണ് വാഷിംഗ്ടണ്‍ തുടക്കമിട്ടിരിക്കുന്നത്.
ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണ്ണമായും തടയുകയും അവശ്യസാധനങ്ങളുടെ ഇറക്കുമതി അസാധ്യമാക്കുകയും ചെയ്യുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. ഇതുവഴി ഇറാന്റെ നാണയ മൂല്യം തകരുകയും ഭക്ഷ്യക്ഷാമം അടക്കമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുമ്പോള്‍, ചര്‍ച്ചകള്‍ക്ക് ഇറാന്‍ വഴങ്ങുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടല്‍. ഹോര്‍മുസ് കടലിടുക്ക് വഴി ആഗോള വ്യാപാരം തടസ്സപ്പെടുത്താനുള്ള ഇറാന്റെ നീക്കത്തിന് അതേ ശൈലിയില്‍ തന്നെ മറുപടി നല്‍കാനാണ് അമേരിക്കയുടെ നീക്കം.
ഇറാന്റെ വ്യാപാരത്തിന്റെ 90 ശതമാനത്തിലധികം നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഉപരോധം ശക്തമായാല്‍ എണ്ണ ഉല്‍പ്പാദനം ആഴ്ചകള്‍ക്കുള്ളില്‍ നിലയ്ക്കും. പണപ്പെരുപ്പം കുതിച്ചുയരുകയും റിയാലിന്റെ മൂല്യം ഇടിയുകയും ചെയ്യും. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സാമ്പത്തിക ആഘാതം അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് ട്രംപിന്റെ കണക്കു കൂട്ടല്‍.
അമേരിക്കയുടെ ഈ നീക്കം വലിയ അപകടങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇറാന്‍ എണ്ണയുടെ പ്രധാന വാങ്ങലുകാരായ ചൈനയോ ഇന്ത്യയോ ഈ ഉപരോധം അവഗണിച്ച് കപ്പലുകള്‍ അയച്ചാല്‍ അത് അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കാം. കൂടാതെ, ചെങ്കടല്‍ വഴിയുള്ള വ്യാപാരം തടസ്സപ്പെടുത്തി ഇറാന്‍ ഇതിന് തിരിച്ചടി നല്‍കാനും സാധ്യതയുണ്ട്.
ഈ സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെ ഇറാന്റെ ആണവ-മിസൈല്‍ ശേഷികള്‍ക്ക് ദീര്‍ഘകാല നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. എന്നാല്‍ ഉപരോധം പരാജയപ്പെട്ടാല്‍ അമേരിക്കയ്ക്ക് മുന്നില്‍ മറ്റ് എന്ത് വഴികളാണ് ബാക്കിയുണ്ടാവുക എന്ന ചോദ്യം അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
Related News