വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം ഔദ്യോഗികമായി അവസാനിച്ചുവെന്നും അതിനാല്‍ സൈനിക നടപടികള്‍ തുടരാന്‍ പാര്‍ലമെന്റിന്റെ (കോണ്‍ഗ്രസ്) പ്രത്യേക അനുമതി ആവശ്യമില്ലെന്നും വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് സൈന്യം മേഖലയില്‍ തുടരുന്നുണ്ടെങ്കിലും 'ശത്രുത നടപടികള്‍' അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ട്രംപ് വെള്ളിയാഴ്ച കോണ്‍ഗ്രസിന് കത്തയച്ചു.
യുദ്ധം തുടരുന്നതിന് കോണ്‍ഗ്രസിന്റെ അനുമതി തേടാനുള്ള മെയ് 1-ലെ നിയമപരമായ സമയപരിധി മറികടക്കാനാണ് ട്രംപിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. സഭാനടപടികള്‍ മാറ്റിവെച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവധിക്ക് പോയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്.
ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, സെനറ്റ് പ്രസിഡന്റ് ചക്ക് ഗ്രാസ്ലി എന്നിവര്‍ക്ക് നല്‍കിയ കത്തിലാണ് ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിച്ചതായി ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അമേരിക്കന്‍ സൈന്യത്തിന് നേരെയുള്ള ഇറാന്റെ ഭീഷണി ഇപ്പോഴും ഗൗരവകരമായി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ ഓര്‍മ്മിപ്പിച്ചു.
1973-ലെ 'വാര്‍ പവേഴ്‌സ് റെസല്യൂഷന്‍' പ്രകാരം, സൈനിക നീക്കം തുടങ്ങി 60 ദിവസത്തിനകം പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങണം. വെള്ളിയാഴ്ചയായിരുന്നു ഇതിനുള്ള അവസാന തീയതി. എന്നാല്‍ ഏപ്രില്‍ ആദ്യം മുതല്‍ നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലോടെ യുദ്ധം അവസാനിച്ചുവെന്നും, അതിനാല്‍ 60 ദിവസത്തെ സമയപരിധി ഇപ്പോള്‍ ബാധകമല്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ വാദം.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഈ നിലപാടിനെ പിന്തുണച്ചു. 'വെടിനിര്‍ത്തല്‍ നിലവിലുള്ളതിനാല്‍ യുദ്ധസമയപരിധി നിശ്ചയിക്കുന്ന ക്ലോക്ക് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്,' അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹൊര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഉപരോധം തുടരുന്നതും യുഎസ് നേവി അവിടെ നിലയുറപ്പിച്ചതും ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകള്‍ ഈ വാദത്തെ തള്ളിക്കളഞ്ഞു.
റിപ്പബ്ലിക്കന്‍ പാളയത്തില്‍ ഭിന്നത
പ്രസിഡന്റിന്റെ നടപടിയെ ഭൂരിഭാഗം റിപ്പബ്ലിക്കന്‍ അംഗങ്ങളും പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചിലര്‍ക്കിടയില്‍ അതൃപ്തി പുകയുന്നുണ്ട്. അലാസ്‌ക സെനറ്റര്‍ ലിസ മര്‍കോവ്‌സ്‌കി, മൈനിലെ സൂസന്‍ കോളിന്‍സ് തുടങ്ങിയവര്‍ ട്രംപിന്റെ പരിധിയില്ലാത്ത അധികാര പ്രയോഗത്തെ ചോദ്യം ചെയ്തു. യുദ്ധത്തിന് വ്യക്തമായ ഒരു നയം വേണമെന്നും പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
യുദ്ധവും അതേത്തുടര്‍ന്നുണ്ടായ ഇന്ധനവില വര്‍ധനയും പൊതുജനങ്ങള്‍ക്കിടയില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ ട്രംപിന്റെ ഈ 'നിയമപരമായ നീക്കം' യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടും.
ട്രംപ് ഭരണകൂടം നിയമം പാലിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് അംഗം ആദം സ്മിത്ത് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം സൈനിക നീക്കം അവസാനിക്കില്ലെന്നും ട്രംപ് ഭരണകൂടം സഭയുടെ അധികാരാവകാശങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Related News