റിയാദ്: ഹജ്ജ് തീര്‍ത്ഥാടന സീസണിന് തുടക്കമായതോടെ സൗദി അറേബ്യയിലെ ഹോട്ടല്‍ മേഖലയിലെ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം. ഏപ്രില്‍ 25-ന് അവസാനിച്ച വാരത്തില്‍ ഹോട്ടല്‍ മേഖലയിലെ വരുമാനം 40.3 ശതമാനം വര്‍ധിച്ച് 331.9 ദശലക്ഷം റിയാലിലെത്തി (ഏകദേശം 3.2 ബില്യണ്‍ ഡോളര്‍). സൗദി സെന്‍ട്രല്‍ ബാങ്ക് (SAMA) പുറത്തുവിട്ട ഏറ്റവും പുതിയ പോയിന്റ് ഓഫ് സെയില്‍ (POS) കണക്കുകളിലാണ് ഈ വിവരമുള്ളത്.
ഏപ്രില്‍ പകുതിയോടെ പാകിസ്ഥാന്‍, ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയത് വിപണിയില്‍ പ്രതിഫലിച്ചു. ഹജ്ജിന്റെ പ്രധാന കേന്ദ്രമായ മക്കയില്‍ മാത്രം ഇക്കാലയളവില്‍ ചെലവിടല്‍ 28.5 ശതമാനം വര്‍ധിച്ചു. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സുരക്ഷാ-പ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹോട്ടല്‍ മേഖലയിലെ ഇടപാടുകളുടെ എണ്ണം 20.9 ശതമാനം വര്‍ധിച്ച് 8,59,000 ആയി. വിമാന ടിക്കറ്റ് ഇനത്തിലുള്ള ചെലവ് 4.6 ശതമാനം വര്‍ധിച്ച് 43.2 ദശലക്ഷം റിയാലായി. ഭക്ഷണ-പാനീയ മേഖലയില്‍ 1.9 ബില്യണ്‍ റിയാലിന്റെ ഇടപാടുകള്‍ നടന്നു. മുന്‍ വാരത്തെ അപേക്ഷിച്ച് ഇതില്‍ 4.8 ശതമാനം കുറവുണ്ടായിട്ടുണ്ടെങ്കിലും ആകെ ഇടപാടുകളില്‍ സിംഹഭാഗവും ഈ മേഖലയിലാണ്. റെസ്റ്റോറന്റ്, കഫേ മേഖലകളില്‍ 1.61 ബില്യണ്‍ റിയാലിന്റെ ഇടപാടുകള്‍ നടന്നു.
തലസ്ഥാനമായ റിയാദിലാണ് ഏറ്റവും കൂടുതല്‍ പണമിടപാടുകള്‍ നടന്നത് (4.26 ബില്യണ്‍ റിയാല്‍). ജിദ്ദയില്‍ 1.68 ബില്യണ്‍ റിയാലിന്റെയും ദമ്മാമില്‍ 630.4 ദശലക്ഷം റിയാലിന്റെയും ഡിജിറ്റല്‍ ഇടപാടുകള്‍ രേഖപ്പെടുത്തി.
സൗദി വിഷന്‍ 2030-ന്റെ ഭാഗമായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമായി റീട്ടെയില്‍ മേഖലയ്ക്ക് പുറമെ ചെറുകിട നഗരങ്ങളിലേക്കും സര്‍വീസ് സെക്ടറുകളിലേക്കും പി.ഒ.എസ് (ജഛട) സംവിധാനം വ്യാപിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Related News