ജിദ്ദ- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനായി നടത്തിയ സംയുക്ത പരിശോധനയില്‍ ഒരാഴ്ചക്കിടെ 11,000-ത്തിലധികം പേര്‍ പിടിയിലായി. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 6,000-ത്തിലധികം പേര്‍ താമസ നിയമ ലംഘനത്തിനും (ഇഖാമ), 3,600 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘനത്തിനും, 1,400-ലധികം പേര്‍ തൊഴില്‍ നിയമ ലംഘനത്തിനുമാണ് പിടിയിലായത്. 2026 ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെയുള്ള കാലയളവിലാണ് പരിശോധനകള്‍ നടന്നത്.
അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 1,411 പേരെയും ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരില്‍ 62 ശതമാനം പേര്‍ എത്യോപ്യക്കാരും 36 ശതമാനം പേര്‍ യെമന്‍ സ്വദേശികളുമാണ്. കൂടാതെ, നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 23 പേരെയും പിടികൂടിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് താമസസൗകര്യമോ ഗതാഗതമോ ജോലി നല്‍കിയോ സഹായിച്ച 19 പേരും ഈ പരിശോധനകളില്‍ പിടിയിലായി. നിലവില്‍ 1,521 സ്ത്രീകള്‍ ഉള്‍പ്പെടെ 28,700-ലധികം പ്രവാസികള്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
പിടിയിലായവരില്‍ ഏകദേശം 11,300 പേരെ ഇതിനോടകം തന്നെ നാടുകടത്തി. ബാക്കിയുള്ളവരില്‍ 19,500 പേരെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി അതാത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫര്‍ ചെയ്തു. ഏകദേശം 4,000 പേര്‍ യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്.
അതിര്‍ത്തി സുരക്ഷാ നിയമം ലംഘിക്കുന്നവര്‍ക്കോ അവര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കോ എതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാം. കൂടാതെ അവര്‍ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Related News