ന്യൂഡല്‍ഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ലിറ്ററിന് 3 രൂപയുടെ വര്‍ധനവാണ് എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെല്ലാം ഇന്ധനവില കുത്തനെ ഉയര്‍ന്നു. പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷം മൂലം ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ വര്‍ധനവാണ് വില വര്‍ധനവിനു കാരണം.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇന്ധനവിലയ്ക്ക് പുറമെ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ സിഎന്‍ജി വില കിലോയ്ക്ക് 2 രൂപ വര്‍ധിച്ച് 79.09 രൂപയിലെത്തി. മുംബൈയില്‍ മഹാനഗര്‍ ഗ്യാസ് ലിമിറ്റഡും സിഎന്‍ജി വിലയില്‍ 2 രൂപയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ വില 110.75 രൂപയും ഡീസല്‍ വില 99.63 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് ലീറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് പുതുക്കിയ വില. ഡല്‍ഹിയില്‍ പെട്രോളിന് 97.7 രൂപയും ഡീസലിന് 95.25 രൂപയുമാണ് വില.
ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തില്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍ അല്ലെങ്കില്‍ എല്‍പിജി എന്നിവയ്ക്ക് റേഷനിംഗ് ഏര്‍പ്പെടുത്താന്‍ പദ്ധതിയൊന്നുമില്ല. 'പരിഭ്രാന്തിയുടെ ആവശ്യമില്ല, മതിയായ സ്റ്റോക്ക് രാജ്യത്തുണ്ട്,' എന്ന് ഓയില്‍ സെക്രട്ടറി നീരജ് മിത്തല്‍ സിഐഐ ആനുവല്‍ ബിസിനസ് സമ്മിറ്റില്‍ പറഞ്ഞു. നിലവില്‍ 60 ദിവസത്തേക്കുള്ള ഇന്ധന ശേഖരവും 45 ദിവസത്തേക്കുള്ള എല്‍പിജി ശേഖരവും ഇന്ത്യയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2022 ഏപ്രിലിന് ശേഷം ഇന്ധനവിലയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാര്‍ച്ചില്‍ പ്രഖ്യാപിച്ച 2 രൂപയുടെ കുറവ് മാത്രമായിരുന്നു ഇതിനിടയിലുണ്ടായ ഏക മാറ്റം. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അസംസ്‌കൃത എണ്ണവിലയില്‍ 50 ശതമാനത്തിലധികം വര്‍ധനവുണ്ടാക്കി. ഫെബ്രുവരിയില്‍ ബാരലിന് 69 ഡോളറായിരുന്ന ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റ് നിരക്ക് ഇപ്പോള്‍ 113-114 ഡോളറിലെത്തിയിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഒരു പാദത്തില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി മുന്നറിയിപ്പ് നല്‍കി. നിലവില്‍ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനികള്‍ നേരിടുന്നത്. ആഗോള വിപണിയിലെ തടസ്സങ്ങള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയും സൂചിപ്പിച്ചിരുന്നു.
വിദേശനാണ്യ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇന്ധനത്തിന്റെയും പാചക എണ്ണയുടെയും ഉപയോഗം കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
Related News