മിനാ: വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളുടെ ഏറ്റവും സങ്കീര്‍ണ്ണവും നിര്‍ണ്ണായകവുമായ ഘട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പുണ്യനഗരമായ മിനായിലേക്ക് 17 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പ്രവഹിച്ചു. അറഫ സംഗമത്തിനും മുസ്ദലിഫയിലെ രാപ്പാര്‍പ്പിന് ശേഷവും ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് തീര്‍ഥാടകര്‍ മിനായില്‍ ഒത്തുകൂടിയത്. ഇസ്ലാം മതവിശ്വാസികളുടെ പ്രധാന പെരുന്നാളായ ഈദുല്‍ അദ്ഹയ്ക്ക് (ബലിപെരുന്നാള്‍) തുടക്കം കുറിച്ചുകൊണ്ട് സാത്താന്റെ പ്രതീകമായ വലിയ തൂണില്‍ (ജംറത്തുല്‍ അഖബ) കല്ലെറിയല്‍ കര്‍മ്മം നിര്‍വഹിക്കാനാണ് വിശ്വാസികള്‍ മിനായിലെത്തിയത്. അറഫാ സംഗമത്തിന് ശേഷം ചൊവ്വാഴ്ച രാത്രിയോടെ മുസ്ദലിഫയില്‍ എത്തിയ തീര്‍ഥാടകര്‍ അവിടെ നിന്നാണ് കല്ലെറിയല്‍ കര്‍മ്മത്തിനായുള്ള ചെറുകല്ലുകള്‍ ശേഖരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമങ്ങളില്‍ ഒന്നായ ഹജ്ജിന്റെ സുഗമമായ നടത്തിപ്പിനായി വന്‍തോതിലുള്ള സുരക്ഷാ, ആരോഗ്യ, ഗതാഗത സംവിധാനങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരുന്നത്. അറഫയില്‍ നിന്നും മുസ്ദലിഫയിലേക്കും അവിടെനിന്ന് മിനായിലേക്കുമുള്ള തീര്‍ഥാടകരുടെ ഒഴുക്ക് കര്‍ശനമായ സുരക്ഷാ മേല്‍നോട്ടത്തിലായിരുന്നു. വെള്ള വസ്ത്രം (ഇഹ്‌റാം) ധരിച്ച ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ അറഫയില്‍ നിന്ന് മുസ്ദലിഫ വഴി മിനായിലേക്ക് നീങ്ങിയത് 25 കിലോമീറ്റര്‍ നീളമുള്ള കാല്‍നട പാതയിലൂടെയാണ്. ലോകത്തിലെ ഏറ്റവും വലിയ കാല്‍നട ശൃംഖലയായാണ് സൗദി അധികൃതര്‍ ഈ പാതയെ വിശേഷിപ്പിക്കുന്നത്.
മരുഭൂമിയിലെ കടുത്ത ചൂടിന് ആശ്വാസമേകാന്‍ പാതയിലുടനീളം തണുത്ത ജലം തളിക്കുന്ന മിസ്റ്റിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. മുസ്ദലിഫയില്‍ പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി രാത്രി ചെലവഴിച്ച ശേഷമാണ് വിശ്വാസികള്‍ ഹജ്ജിന്റെ മൂന്നാം ദിനമായ 'യൗമുല്‍ നഹര്‍' (ബലിപെരുന്നാള്‍ ദിനം) പുലര്‍ച്ചെയോടെ മിനായിലേക്ക് മടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ സംഘങ്ങള്‍, മറ്റ് സേവന പ്രവര്‍ത്തകര്‍ എന്നിവരുടെ കൃത്യമായ ഏകോപനം മൂലം ജനപ്രവാഹം സുഗമമായിരുന്നുവെന്ന് സൗദി അധികൃതര്‍ അറിയിച്ചു.
ബലിപെരുന്നാളും തുടര്‍ന്നുള്ള കര്‍മ്മങ്ങളും ദൈവകല്‍പ്പനയനുസരിച്ച് സ്വന്തം മകനെ ബലിനല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണ പുതുക്കുന്ന ഈദുല്‍ അദ്ഹ ദിനത്തിലാണ് ഈ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്നത്. ആദ്യത്തെ കല്ലെറിയല്‍ കര്‍മ്മത്തിന് ശേഷം തീര്‍ഥാടകര്‍ മൃഗബലി നടത്തുകയും, മുടി പൂര്‍ണ്ണമായി ക്ഷൗരം ചെയ്യുകയോ വെട്ടി ചെറുതാക്കുകയോ ചെയ്ത് ഇഹ്‌റാം വേഷത്തില്‍ നിന്ന് ഭാഗികമായി ഒഴിവാകുകയും ചെയ്യും. തുടര്‍ന്ന് മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്ന തീര്‍ഥാടകര്‍ കഅബയെ ഏഴ് തവണ വലംവെക്കുന്ന 'ത്വവാഫുല്‍ ഇഫാദ'യും, സഫാ-മര്‍വ കുന്നുകള്‍ക്കിടയിലൂടെയുള്ള അനുഷ്ഠാന നടത്തമായ 'സഅ്യും' പൂര്‍ത്തിയാക്കും. ഇതിനുശേഷം 'അയ്യാമുത്തശ്രീഖ്' നാളുകളിലെ ബാക്കി കല്ലെറിയല്‍ കര്‍മ്മങ്ങള്‍ക്കായി തീര്‍ഥാടകര്‍ വീണ്ടും മിനായിലേക്ക് തന്നെ മടങ്ങും.
ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണത്തില്‍ 2.4 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര തീര്‍ഥാടകര്‍ 15,46,655. ആഭ്യന്തര തീര്‍ഥാടകര്‍ (സൗദിയിലുള്ളവര്‍) 1,60,646, ആകെ തീര്‍ഥാടകര്‍ 17,07,301.
Related News