ടെഹ്റാന്‍/വാഷിംഗ്ടണ്‍: ഇറാനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും മൈനുകള്‍ നിക്ഷേപിക്കുന്ന ബോട്ടുകളും ലക്ഷ്യമിട്ട് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍ ആരോപിച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ സജീവമായിരിക്കെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണ വാര്‍ത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില മൂന്ന് ശതമാനത്തോളം വര്‍ദ്ധിച്ചു. ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പാലിക്കണമെന്നും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
അതിനിടെ, ഒമാന്‍ തീരത്ത് ഒരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി സമുദ്ര സുരക്ഷാ നിരീക്ഷണ ഏജന്‍സിയായ UKMTO അറിയിച്ചു. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ജീവനക്കാര്‍ സുരക്ഷിതരാണ്. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച യുഎസ് ഡ്രോണ്‍ വെടിവെച്ചിട്ടതായും എഫ്-35 യുദ്ധവിമാനത്തിന് നേരെ വെടിയുതിര്‍ത്തതായും ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു.
ഏപ്രില്‍ 8-ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹോര്‍മോസ്ഗാന്‍ മേഖലയില്‍ അമേരിക്ക പൂര്‍ണ്ണമായി ലംഘിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. യുഎസ് ഭീകരസേനയുടെ ഈ നടപടിക്ക് കൃത്യമായ മറുപടി നല്‍കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ അമേരിക്കയ്ക്ക് സ്വാധീനം നഷ്ടപ്പെടുകയാണെന്നും യുഎസ് സൈനിക താവളങ്ങള്‍ക്ക് തങ്ങളുടെ മണ്ണില്‍ അനുമതി നല്‍കരുതെന്നും അയത്തുള്ള മുജ്തബ ഖാംനഇ പ്രാദേശിക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങളുടെ സൈന്യത്തിന് നേരെയുള്ള ഭീഷണി ഒഴിവാക്കാനാണ് തെക്കന്‍ ഇറാനില്‍ പ്രതിരോധ ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് വ്യക്തമാക്കി.
ആക്രമണങ്ങള്‍ക്കിടയിലും സമാധാന കരാര്‍ ഇപ്പോഴും സാധ്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഖത്തറില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നിയമവിരുദ്ധമായ ഇടപെടലുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കുന്നതിനായി 14 ഇന നിര്‍ദ്ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ചര്‍ച്ചകളുടെ ഭാഗമായി തങ്ങളുടെ മരവിപ്പിച്ച 24 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുകിട്ടണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒന്നാം ഘട്ടമായി 12 ബില്യണ്‍ ഡോളര്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുന്നാസര്‍ ഹെമ്മതി എന്നിവരടങ്ങുന്ന ഉന്നതതല സംഘം നിലവില്‍ ഖത്തറിലുണ്ട്. ഏപ്രില്‍ 8-ന് ആരംഭിച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെത്തന്നെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ അന്തിമ ധാരണയിലെത്താന്‍ സാധിക്കാതെ പുതിയ ആക്രമണങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്.
Related News