മക്ക: കനത്ത സുരക്ഷാ-ആരോഗ്യ മുന്‍കരുതലുകള്‍ക്കിടയില്‍, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി ഒത്തുകൂടി. മിനായില്‍ നിന്ന് സുബ്ഹി നമസ്‌കാരത്തിന് ശേഷമാണ് തീര്‍ത്ഥാടകര്‍ അറഫാ മൈതാനത്തേക്ക് നീങ്ങിയത്. റോയല്‍ കമ്മീഷന്റെ കീഴിലുള്ള ജനറല്‍ ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ കൃത്യമായ ഏകോപനത്തിലൂടെ, മുന്‍വര്‍ഷത്തേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെ (രാവിലെ 8 മണിക്ക് മുന്‍പായിത്തന്നെ) തീര്‍ത്ഥാടകരെ അറഫയില്‍ എത്തിക്കാന്‍ സാധിച്ചു.
മക്കയില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അറഫാ മൈതാനത്തെ ജബലുര്‍റഹ്‌മയിലേക്ക് (കാരുണ്യത്തിന്റെ മല) പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുകളോടെയാണ് വിശ്വാസികള്‍ ഒഴുകിയെത്തിയത്. ആദം നബിയും ഹവ്വാ ബീവിയും ഭൂമിയില്‍ വെച്ച് കണ്ടുമുട്ടിയ ഇടമെന്ന ചരിത്ര പ്രാധാന്യമുള്ള അറഫാ സംഗമമാണ് ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. അറഫയില്‍ പ്രാര്‍ത്ഥനയോടെ നിലകൊള്ളാത്തപക്ഷം ഹജ്ജ് കര്‍മ്മം പൂര്‍ണ്ണമാകില്ലെന്നാണ് ഇസ്ലാമിക പ്രമാണം.
അറഫയിലെ നമീറ പള്ളിയില്‍ നടന്ന വാര്‍ഷിക ഹജ്ജ് പ്രഭാഷണത്തിന് (ഖുതുബ) പ്രവാചകന്റെ മസ്ജിദിലെ (മസ്ജിദുന്നബവി) ഇമാമായ ശൈഖ് അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫി നേതൃത്വം നല്‍കി. 14 നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രവാചകന്‍ മുഹമ്മദ് നബി കാണിച്ചുതന്ന മാതൃക പിന്തുടര്‍ന്ന് ദ്വുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കിയും ചേര്‍ത്തും (ഖസ്റും ജംഉം ആയി) വിശ്വാസികള്‍ നിര്‍വ്വഹിച്ചു.
ഹജ്ജ് എന്നത് ഇസ്ലാമിക ഐക്യത്തിന്റെ ശക്തമായ പ്രഖ്യാപനമാണെന്ന് ശൈഖ് അല്‍ ഹുദൈഫി തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. ഭാഷയോ വംശീയതയോ ദേശീയതയോ ഇല്ലാതെ ഒരേ ലക്ഷ്യത്തോടെ ഒന്നിച്ചിരിക്കുന്ന വിശ്വാസികള്‍ക്കിടയിലെ സമത്വവും കാരുണ്യവും ഹജ്ജ് ഉയര്‍ത്തിപ്പിടിക്കുന്നു. അല്ലാഹുവിനെ ഭയന്ന് ജീവിക്കാനും പാരത്രിക ജീവിതത്തിനായി ഒരുങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും തര്‍ക്കങ്ങളില്‍ നിന്നും ക്രമസമാധാന ലംഘനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തീര്‍ത്ഥാടകരുടെ സുഗമമായ യാത്രയും സുരക്ഷയും ഉറപ്പാക്കാന്‍ സൗദി ഭരണകൂടം വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 24,000 ബസുകളാണ് തീര്‍ത്ഥാടകര്‍ക്കായി സര്‍വീസ് നടത്തിയത്. ഇതിനുപുറമെ അത്യാധുനിക മെഡിക്കല്‍ സേവനങ്ങള്‍, ക്രൗഡ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍, അടിയന്തര രക്ഷാപ്രവര്‍ത്തന യൂണിറ്റുകള്‍ എന്നിവയും സജ്ജമാക്കിയിരുന്നു. സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ക്രമസമാധാനം പാലിക്കുന്നതിലും ഫെസിലിറ്റീസ് സെക്യൂരിറ്റി ഫോഴ്സ് നിര്‍ണായക പങ്കുവഹിച്ചു. ഹജ്ജ് മേഖലയില്‍ സാംക്രമിക രോഗങ്ങളോ മറ്റ് പകര്‍ച്ചവ്യാധികളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
തീര്‍ത്ഥാടകരെ സേവിക്കാന്‍ കഴിഞ്ഞത് രാജ്യത്തിന് ലഭിച്ച വലിയ ബഹുമതിയാണെന്ന് മക്ക ഡെപ്യൂട്ടി ഗവര്‍ണറും ഹജ്ജ്-ഉംറ പെര്‍മനന്റ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാനുമായ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. തീര്‍ത്ഥാടകര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
അറഫയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം തീര്‍ത്ഥാടകര്‍ പങ്കുവെച്ചു. 'വളരെ സന്തോഷം തോന്നുന്നു. സൗദി ഗവണ്‍മെന്റ് ഞങ്ങള്‍ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാക്കുകള്‍ കൊണ്ട് എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല,' നൈജീരിയയില്‍ നിന്നുള്ള തീര്‍ത്ഥാടകനായ അലിയു ബിയു പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും അറഫയില്‍ എത്താന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും മുസ്ലിം ഉമ്മത്തിന് വേണ്ടിയും പ്രവാചക അനുചരന്മാര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചതായും ബംഗ്ലാദേശ് സ്വദേശി കാസി ഹബീബുറഹ്‌മാന്‍ വ്യക്തമാക്കി. സേവനങ്ങള്‍ മികച്ചതാണെന്ന് ജോര്‍ദാന്‍ സ്വദേശിയായ കാസിം അസദിയും സാക്ഷ്യപ്പെടുത്തി.
അറഫയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സൂര്യാസ്തമയത്തോടെ തീര്‍ത്ഥാടകര്‍ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി. മുസ്ദലിഫയിലെ രാപ്പാര്‍പ്പിന് ശേഷം മിനായിലേക്ക് മടങ്ങി ബാക്കി ഹജ്ജ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനായി മുസ്ദലിഫയിലും മിനായിലും ശുചീകരണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ പരിപാലനവും സൗദി അധികൃതര്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Related News