മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ ജംറകളിലെ 'പിശാചിനെ കല്ലെറിയല്‍' കര്‍മത്തില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ മക്കയ്ക്ക് തെക്കുകിഴക്കുള്ള മിനാ താഴ്വരയില്‍ തടിച്ചുകൂടിയ ജനസമുച്ചയം, പിശാചിന്റെ പ്രതീകങ്ങളായ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് നേരെ കല്ലുകളെറിഞ്ഞു.
ദൈവകല്പനയനുസരിച്ച് തന്റെ മകന്‍ ഇസ്മാഈലിനെ ബലിനല്‍കാന്‍ പോയ ഇബ്രാഹിം നബിയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ മൂന്നിടങ്ങളിലായി അദ്ദേഹം കല്ലെറിഞ്ഞോടിച്ചതിന്റെ പ്രവാചകചര്യയെ അനുസ്മരിച്ചാണ് തീര്‍ത്ഥാടകര്‍ ഈ കര്‍മം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം 17 ലക്ഷത്തിലധികം വിശ്വാസികളാണ് വിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നത്. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ള എല്ലാ മുസ്ലിംകളും ജീവിതത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട കടമയാണിത്.
കടുത്ത വേനല്‍ച്ചൂടിനിടയിലാണ് ഇത്തവണത്തെ ഹജ്ജ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ഭൂരിഭാഗം ചടങ്ങുകളും തുറസ്സായ സ്ഥലങ്ങളിലായതിനാല്‍ കടുത്ത ചൂട് തീര്‍ത്ഥാടകര്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ചൊവ്വാഴ്ച, മുഹമ്മദ് നബി തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ അറഫാ മൈതാനിയില്‍ 45 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനാനിരതരായത്.
അറഫാ സംഗമത്തിന് ശേഷം അറഫയ്ക്കും മിനയ്ക്കും മധ്യേയുള്ള മുസ്ദലിഫയില്‍ ആകാശക്കീഴിലാണ് വിശ്വാസികള്‍ രാത്രി ചെലവഴിച്ചത്. ഇവിടെ നിന്നാണ് ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ അവര്‍ ശേഖരിച്ചത്.
മിനായില്‍ രണ്ടു ദിനം കൂടി ചെലവഴിച്ച് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം തീര്‍ത്ഥാടകര്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് മടങ്ങും. അവിടെ കഅബയെ വലംവെക്കുന്ന വിടവാങ്ങല്‍ ത്വവാഫോടെ ഈ വര്‍ഷത്തെ ഹജ്ജ് ചടങ്ങുകള്‍ക്ക് ഔദ്യോഗികമായി സമാപനമാകും.
ഹജ്ജിന്റെ മൂന്നാം ദിനത്തില്‍ (ദുല്‍ഹജ്ജ് 10) ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഈദ് അല്‍-അദ്ഹ (ബലിപെരുന്നാള്‍) ആയി ആഘോഷിക്കുന്നു. മകന്‍ ഇസ്മാഈലിനെ ബലിനല്‍കാനുള്ള ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയെ അനുസ്മരിച്ചാണ് ഈ ദിനം ആഘോഷിക്കുന്നത്. ബലിനല്‍കാന്‍ തുനിഞ്ഞ വേളയില്‍ ജിബ്രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെടുകയും ഇസ്മാഈലിന് പകരം ബലിനല്‍കാനായി ഒരു ആടിനെ നല്‍കുകയുമായിരുന്നു എന്നാണ് വിശ്വാസം. പെരുന്നാള്‍ ദിനത്തില്‍ മൃഗബലി നടത്തി അതിന്റെ ഇറച്ചി പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കുമായി വിതരണം ചെയ്യുന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന സവിശേഷത.
Related News