തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകളുടെയും വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സി.പി.ഐ(എം) പ്രവര്‍ത്തകര്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു.
ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡിനെത്തുടര്‍ന്ന് തലസ്ഥാനത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. വന്‍തോതില്‍ സി.പി.ഐ(എം) പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുനിര്‍ത്തുകയും കല്ലുകളും ഇരുമ്പുവടികളും ഉപയോഗിച്ച് വാഹനത്തിന്റെ മുന്‍വശത്തെ ചില്ല് തകര്‍ക്കുകയുമായിരുന്നു. കേന്ദ്ര ഏജന്‍സിക്കെതിരെ മുദ്രാവാക്യം വിളികളോടെയായിരുന്നു ആക്രമണം. വനിതാ ഉദ്യോഗസ്ഥരടക്കം ഉണ്ടായിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നിലവിലെ സാഹചര്യത്തില്‍ പോലീസിനും കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ നിലവിലെ വസതി, കണ്ണൂരിലെ കുടുംബവീട്, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി എന്നിവയുള്‍പ്പെടെ കേരളത്തിലുടനീളം പത്തിടങ്ങളിലാണ് ഇ.ഡി ഒരേസമയം റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ പിണറായി വിജയനും കുടുംബവും വീടിനുള്ളിലായിരുന്നു. വസതിക്ക് പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിന് സി.പി.ഐ(എം) അനുഭാവികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്ലാസ്റ്റിക് കുപ്പികളും ഹെല്‍മെറ്റുകളും കല്ലുകളും എറിഞ്ഞു. പിന്നീട് മുതിര്‍ന്ന സി.പി.ഐ(എം) നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയ ശേഷമാണ് അക്രമാസക്തമായ പ്രതിഷേധം അവസാനിച്ചത്.
ഇ.ഡി റെയ്ഡ് പ്രതിപക്ഷത്തെ ലക്ഷ്യമിട്ടുള്ളതെന്ന് പിണറായി വിജയന്‍
ബേക്കറി ജങ്ഷനിലെ വാടകവീട്ടില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം മാധ്യമങ്ങളെ കണ്ട പിണറായി വിജയന്‍, ഈ നടപടികള്‍ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചു. ഇങ്ങനെയുള്ള നടപടികള്‍ കൊണ്ട് തന്നെ ഭയപ്പെടുത്താമെന്നോ സി.പി.ഐ(എം) പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താമെന്നോ ആരും കരുതേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഇത് തുടക്കം മാത്രമാണ്. ഇത്തരം നടപടികള്‍ കൊണ്ട് ഞങ്ങളെ ഭയപ്പെടുത്താനോ തളര്‍ത്താനോ കഴിയുമെന്ന് ആരും കരുതേണ്ട,' പിണറായി വിജയന്‍ പറഞ്ഞു. അധികാരം ലഭിച്ചതുമുതല്‍ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ദുരുപയോഗം ചെയ്യുകയാണെന്നും തനിക്കെതിരെയുള്ള നീക്കം ഇതിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ ഇ.ഡി റെയ്ഡ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 'മാനസിക സംതൃപ്തി' നല്‍കിയേക്കാമെന്നും പിണറായി വിജയന്‍ പരിഹസിച്ചു. എന്തുകൊണ്ടാണ് തന്റെ വസതിയില്‍ റെയ്ഡ് നടക്കാത്തതെന്നും തന്നെ അറസ്റ്റ് ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി പലവട്ടം ചോദിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് മറ്റു പല പ്രതിപക്ഷ നേതാക്കളും സമാനമായ രീതിയില്‍ കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നേരിടുമ്പോള്‍, കോണ്‍ഗ്രസ് ഇതിലൊക്കെ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്ഥാപനം 2018-2019 കാലയളവില്‍ യാതൊരു സേവനവും ലഭ്യമാക്കാതെ 1.72 കോടി രൂപ നല്‍കിയെന്ന ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് (പി.എം.എല്‍.എ) കേരളത്തിലെ പത്ത് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയത്. കേസിനെതിരെയുള്ള ഇ.ഡി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടടുത്ത ദിവസമാണ് നാടകീയമായ ഈ റെയ്ഡും അനുബന്ധ സംഭവങ്ങളും അരങ്ങേറിയത്.
Related News