ന്യൂഡല്‍ഹി/തിരുവനന്തപുരം: വന്‍ രാഷ്ട്രീയവിവാദമായ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂരിലെ വസതിയോട് അനുബന്ധിച്ച കേന്ദ്രങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ ഒരേസമയം ഇ.ഡി പരിശോധന ആരംഭിച്ചത്.
പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വീണയുടെ ഭര്‍ത്താവും ബേപ്പൂര്‍ എം.എല്‍.എയുമായ പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട വീട്ടിലും പരിശോധന നടന്നു. ഇതിന് പുറമെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തായുടെ മകനും കമ്പനി ബോര്‍ഡ് അംഗവുമായ ശരണ്‍ എസ്. കര്‍ത്തായെയും ഇ.ഡി ചോദ്യം ചെയ്തുവരികയാണ്.
കണ്ണൂരിലെയും തിരുവനന്തപുരത്തെയും പരിശോധനകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍, സാമ്പത്തിക രേഖകള്‍, ഇടപാട് വിവരങ്ങള്‍ എന്നിവ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. ഇ.ഡി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക നീക്കം.
ടി. വീണയുടെ ഉടമസ്ഥതയിലുള്ള 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐ.ടി കമ്പനിക്ക് സി.എം.ആര്‍.എല്‍ 1.72 കോടി രൂപ നിയമവിരുദ്ധമായി നല്‍കിയെന്നാണ് പ്രധാന ആരോപണം. 2018-19 കാലയളവില്‍ ഈ തുക കൈമാറുമ്പോള്‍ എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലിന് യാതൊരു സേവനവും നല്‍കിയിരുന്നില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 2019-ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍, ചെലവുകള്‍ വ്യാജമായി കാണിച്ച് 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായും കണ്ടെത്തി.
കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനായി 2024 ലാണ് ഇ.ഡി കേസെടുത്തത്. നിലവില്‍ ഈ കേസ് ഇ.ഡിക്ക് പുറമെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിക്കുന്നുണ്ട്. എസ്.എഫ്.ഐ.ഒ കേസില്‍ വീണ പ്രതിയാണ്. വ്യാജ അക്കൗണ്ടുകള്‍ വഴി പണം വകമാറ്റി രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റ് സ്വാധീനമുള്ളവര്‍ക്കും കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. റെയ്ഡിനെതിരെ സി.പി.എം പ്രവത്തകര്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.
Related News