മിന: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുത്ത 1.71 ദശലക്ഷം തീര്‍ത്ഥാടകര്‍ വിശുദ്ധ കഅബയെ വലംവെച്ചുള്ള വിടവാങ്ങല്‍ ത്വവാഫിനായി (ത്വവാഫുല്‍ വദാ) മസ്ജിദുല്‍ ഹറാമിലേക്ക് ഒഴുകാന്‍ തുടങ്ങി. ഈ പശ്ചാത്തലത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഇരു ഹറമുകളിലും അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഹജ്ജ് ചടങ്ങുകളുടെ ഔദ്യോഗിക സമാപനം കുറിക്കുന്നതാണ് വിടവാങ്ങല്‍ ത്വവാഫ്. ഇസ്ലാമിക നിയമപ്രകാരം, തശ്രീഖിന്റെ രണ്ടാം ദിവസം കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കുന്ന തീര്‍ത്ഥാടകര്‍ക്ക് 'തഅ്ജുല്‍' (ത്വരിതപ്പെടുത്തിയ ഹജ്ജ്) എന്ന ഇളവ് പ്രയോജനപ്പെടുത്തി മസ്ജിദുല്‍ ഹറാമിലേക്ക് തിരിക്കാം. ഇതിനായി ദുല്‍ഹിജ്ജ 12-ന് സൂര്യാസ്തമയത്തിന് മുന്‍പായി അവര്‍ മിനയില്‍ നിന്ന് പുറപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം, തശ്രീഖിന്റെ മൂന്നാം ദിവസവും അവര്‍ മിനയില്‍ തന്നെ തുടരേണ്ടിവരും.
തീര്‍ത്ഥാടകരുടെ സുരക്ഷിതത്വവും സുഗമമായ സഞ്ചാരവും ഉറപ്പാക്കുന്നതിനായി ഇരു ഹറമുകളുടെയും മേല്‍നോട്ടത്തിനായുള്ള ജനറല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കര്‍ശനമായ ജനക്കൂട്ട നിയന്ത്രണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനക്കൂട്ട നിയന്ത്രണം: മസ്ജിദുല്‍ ഹറാമിന്റെ പ്രവേശന കവാടങ്ങള്‍, ഇടനാഴികള്‍, മുറ്റങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഫീല്‍ഡ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരെ നിശ്ചിത ത്വവാഫ് പാതകളിലേക്ക് നയിക്കാനും തത്സമയ സഹായം നല്‍കാനും ഇവര്‍ രംഗത്തുണ്ട്.
ത്വവാഫ്, സഈ സ്ഥലങ്ങളിലേക്കുള്ള വഴികളില്‍ വിവിധ ഭാഷകളിലുള്ള സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ഗൈഡിംഗ് ടീമുകളും ഗ്രൗണ്ടിലുണ്ട്. മസ്ജിദുല്‍ ഹറാമിലും പരിസരങ്ങളിലും 24 മണിക്കൂറും ശുചീകരണ-അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒരേസമയം എത്തുന്ന തിരക്കേറിയ സമയങ്ങളെ നേരിടാന്‍ പ്രത്യേക സംഘം സദാ സജ്ജമാണ്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഇലക്ട്രിക്, മാനുവല്‍ വീല്‍ചെയര്‍ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ സംസം ജല വിതരണ കേന്ദ്രങ്ങളും സ്ഥാപിച്ചു.
മദീനയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം മദീനയിലെ പ്രവാചക മസ്ജിദിലേക്ക് (മസ്ജിദുന്നബവി) എത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായി. ഹരമൈന്‍ അതിവേഗ റെയില്‍വേ വഴിയും ബസുകളിലുമായി തീര്‍ത്ഥാടകരുടെ ആദ്യ സംഘങ്ങള്‍ ഇന്നു വൈകുന്നേരം മുതല്‍ മദീനയില്‍ എത്തിത്തുടങ്ങി. സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തില്‍ സിയാറത്ത് നടത്തുന്നതിനായി വിപുലമായ പ്രവര്‍ത്തന പദ്ധതിയാണ് മദീനയില്‍ ഒരുക്കിയിട്ടുള്ളത്:
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പള്ളിയിലെ 141 കവാടങ്ങള്‍ തുറന്നുകൊടുത്തു. പ്രത്യേക വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ നൂറോളം പാതകളിലൂടെയാണ് പ്രവേശനം നിയന്ത്രിക്കുന്നത്. പ്രവാചക മസ്ജിദിന്റെ ഉള്‍ഭാഗത്തും മുറ്റങ്ങളിലുമായി 25,000-ത്തിലധികം പുതിയ കാര്‍പെറ്റുകള്‍ വിരിച്ചു. വിവിധ ഭാഷകളിലുള്ള വിശുദ്ധ ഖുര്‍ആന്‍ പ്രതികളും വിവര്‍ത്തനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി വീല്‍ചെയറുകളും ഇലക്ട്രിക് കാര്‍ട്ടുകളും വിതരണം ചെയ്യുന്നുണ്ട്. സുഗമമായ യാത്രയ്ക്കായി 194 എസ്‌കലേറ്ററുകളും എലിവേറ്ററുകളും പ്രവര്‍ത്തനസജ്ജമാണ്. പ്രവാചക മസ്ജിദില്‍ 10,000-ത്തിലധികം സംസം വാട്ടര്‍ കണ്ടെയ്‌നറുകള്‍ സ്ഥാപിച്ചു. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ തണല്‍ സംവിധാനങ്ങളും കുടിവെള്ള സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ഏവരും ഏറെ മനസ്സമാധാനത്തോടെയും സൌകര്യത്തോടെയും കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഈ ഒരുക്കങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
Related News