ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ കോടീശ്വരനായ വ്യവസായിയുടെ മകന്‍ മതം മാറിയ സംഭവം 'ലൗ ജിഹാദ്' ആരോപണങ്ങളിലേക്ക് വഴിതിരിയുന്നു. മതംമാറ്റത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയും സാമ്പത്തിക തട്ടിപ്പും നടന്നിട്ടുണ്ടെന്ന പിതാവിന്റെ പരാതിയില്‍ യുവാവിന്റെ ഭാര്യയെയും ഭാര്യാപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് യുവാവ് തന്നെ രംഗത്തെത്തിയത് കേസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.
വിവാദത്തിന്റെ തുടക്കം
ഷാംലിയിലെ പ്രശസ്തനായ മെഡിക്കല്‍ സ്റ്റോര്‍ ഉടമ ദേവരാജ് മാലിക്കിന്റെ മകന്‍ ആയുഷ് മാലിക് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ, തന്റെ മകനെ പ്രണയം നടിച്ച് കെണിയില്‍പ്പെടുത്തിയെന്നും, സ്വത്ത് ലക്ഷ്യമിട്ട് ആസൂത്രിതമായി മതം മാറ്റുകയായിരുന്നെന്നും ആരോപിച്ച് പിതാവ് ദേവരാജ് മാലിക് പോലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍, ഉത്തര്‍പ്രദേശ് പോലീസ് മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം കേസെടുക്കുകയും ആയുഷിന്റെ ഭാര്യ ചാന്ദിനി ഖുറേഷി, അവരുടെ പിതാവ് ഇസ്ലാം ഖുറേഷി എന്നിവരെ കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒമ്പത് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ആയുഷിന്റെ നിലപാട്: 'മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരം'
താന്‍ നിര്‍ബന്ധിതനായോ ബ്രെയിന്‍വാഷ് ചെയ്യപ്പെട്ടോ മതം മാറിയതല്ലെന്ന് ആയുഷ് മാലിക് (ഇപ്പോള്‍ മുഹമ്മദ് അലി) വ്യക്തമാക്കി. ചെറുപ്പം മുതലേ ഇസ്ലാമിനോട് തനിക്ക് താത്പര്യമുണ്ടായിരുന്നുവെന്നും, വര്‍ഷങ്ങളോളം പഠനത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹം. കുടുംബസ്വത്തുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും, തന്റെ അവകാശങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ആയുഷ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മകന്റെ നിലപാടിനെ തള്ളിക്കളഞ്ഞു. ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെയും മതനേതാക്കളുടെയും വലിയ ഗൂഢാലോചനയുണ്ടെന്ന നിലപാടില്‍ പിതാവ് ദേവരാജ് മാലിക് ഉറച്ചുനില്‍ക്കുകയാണ്. ചാന്ദിനി ഖുറേഷിയുമായി ആയുഷിനുണ്ടായിരുന്ന സൗഹൃദത്തെ മതംമാറ്റത്തിനായി പ്രതികള്‍ ആയുധമാക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു.
സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവിന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
Related News