മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരില്‍ (PoK) സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 30-ഓളം പേര്‍ കൊല്ലപ്പെടുകയും 200-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയെ (JAAC) ഭരണകൂടം നിരോധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്.
മേഖലയിലെ സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളില്‍ നിരന്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്ന സംഘടനയാണ് ജെ.എ.എ.സി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച ഈ സംഘടനയെ ഭരണകൂടം നിരോധിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചതിനെത്തുടര്‍ന്ന്, ഞായറാഴ്ച റാവലക്കോട്ടില്‍ സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു.
കൊല്ലപ്പെട്ട വ്യാപാരിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് പുറത്ത് ഒത്തുകൂടിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ സുരക്ഷാസേന ശ്രമിച്ചതാണ് ഏറ്റുമുട്ടലിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. പ്രതിഷേധക്കാര്‍ തോക്കുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും, ഇതിന് മറുപടിയായാണ് വെടിവെപ്പുണ്ടായതെന്നും റാവലക്കോട്ടിലെ കമ്മീഷണര്‍ സര്‍ദാര്‍ വാഹിദ് ഖാന്‍ അവകാശപ്പെട്ടു. എന്നാല്‍, ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാരും സംഘടനയും ആരോപിക്കുന്നു.
ജൂലൈ 27-ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഭയാര്‍ഥികള്‍ക്കായി 12 സീറ്റുകള്‍ മാറ്റിവെച്ചതിനെതിരെയാണ് ജെ.എ.എ.സി പ്രധാനമായും പ്രതിഷേധിക്കുന്നത്. ഇതിനുപുറമെ, ഇന്റര്‍നെറ്റ് നിരോധനം, വൈദ്യുതിക്ഷാമം, വിലക്കയറ്റം, തൊഴിലില്ലായ്മ, വിഭവങ്ങളുടെ ചൂഷണം എന്നിവയ്ക്കെതിരെയും സംഘടന രംഗത്തുണ്ട്. തങ്ങളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച നടപടി അടിച്ചമര്‍ത്തലാണെന്ന് ജെ.എ.എ.സി പ്രതികരിച്ചു.
സംഭവത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ഓഫ് പാകിസ്ഥാന്‍ അതീവ ആശങ്ക രേഖപ്പെടുത്തി. ഭീകരവിരുദ്ധ നിയമങ്ങള്‍ ഉപയോഗിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതിനെ കമ്മീഷന്‍ അപലപിച്ചു. അമിതമായ ബലപ്രയോഗവും ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചതും അംഗീകരിക്കാനാവില്ലെന്നും, സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കുള്ള അവകാശം മാനിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വസ്തുതകള്‍ പഠിക്കാന്‍ കമ്മീഷന്‍ ഉടന്‍ തന്നെ ഒരു സംഘത്തെ പ്രദേശത്തേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Related News