ഗ്വാദലജാര: 2026 ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ദക്ഷിണ കൊറിയ. ഗ്വാഡലജാര സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍, ആദ്യം ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ദക്ഷിണ കൊറിയ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ മെക്‌സിക്കോയ്ക്കൊപ്പം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ദക്ഷിണ കൊറിയയ്ക്കായി.
മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയത് ദക്ഷിണ കൊറിയയായിരുന്നു. നായകന്‍ സണ്‍ ഹ്യൂങ്-മിന്‍ നിരവധി അവസരങ്ങള്‍ പാഴാക്കിയതോടെ കൊറിയന്‍ ആരാധകര്‍ ആശങ്കയിലായി. എന്നാല്‍ രണ്ടാം പകുതിയില്‍ വ്‌ലാദിമിര്‍ കൗഫലിന്റെ ലോങ്ങ് ത്രോയില്‍ നിന്ന് ലാഡിസ്ലാവ് ക്രെജ്ചി ഹെഡറിലൂടെ ചെക്ക് റിപ്പബ്ലിക്കിനെ മുന്നിലെത്തിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ ആഹ്ലാദം എട്ടു മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. കാങ്-ഇന്‍ ലീയുടെ പാസില്‍ നിന്ന് പന്ത് സ്വീകരിച്ച ഇന്‍-ബിയോം ഹ്വാങ്ങ്, ചെക്ക് പോസ്റ്റിന്റെ മൂലയിലേക്ക് പന്തെത്തിച്ച് കൊറിയയെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ ചെക്ക് താരം ടോമാസ് സൂസെക് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും, റഫറി ഓഫ്സൈഡ് വിധിച്ചത് ദക്ഷിണ കൊറിയയ്ക്ക് ആശ്വാസമായി. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഇന്‍-ബിയോം ഹ്വാങ്ങിന്റെ മനോഹരമായ ക്രോസ് വലയിലെത്തിച്ച് പകരക്കാരനായി ഇറങ്ങിയ ഹ്യോന്‍-ഗ്യൂ ഓഹ് കൊറിയയുടെ വിജയഗോള്‍ നേടി.
പനി ബാധിച്ച് അവശനായിരുന്നിട്ടും അവസാന നിമിഷം വിജയഗോള്‍ നേടാനായതിന്റെ ആവേശത്തിലാണ് ഹ്യോന്‍-ഗ്യൂ ഓഹ്. 'ശരീരതാപനില 38 ഡിഗ്രിയോളം ഉണ്ടായിരുന്നതിനാല്‍ കളിക്കാന്‍ സാധിക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. മെഡിക്കല്‍ സംഘത്തിന്റെയും സ്റ്റാഫിന്റെയും പിന്തുണകൊണ്ടാണ് എനിക്ക് കളിക്കാനായത്,' അദ്ദേഹം പറഞ്ഞു.
'ടീമിന്റെ പോരാട്ടവീര്യത്തില്‍ അഭിമാനമുണ്ട്. 1-1 എന്ന നിലയിലായപ്പോള്‍, അതേ ശൈലിയില്‍ തന്നെ തുടരാന്‍ ഞാന്‍ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു,' ദക്ഷിണ കൊറിയന്‍ പരിശീലകന്‍ മ്യുങ്-ബോ ഹോങ് പറഞ്ഞു. മികച്ച ടീമാണ് വിജയിച്ചതെന്ന് ചെക്ക് റിപ്പബ്ലിക് പരിശീലകന്‍ മിറോസ്ലാവ് കൗബെക്കും സമ്മതിച്ചു.
62 ശതമാനം പന്തും കൈവശം വെച്ചും, 464 പാസുകള്‍ പൂര്‍ത്തിയാക്കിയും ദക്ഷിണ കൊറിയ മികച്ച സാങ്കേതിക മികവാണ് പുറത്തെടുത്തത്. വരും മത്സരങ്ങളില്‍ വലിയ വെല്ലുവിളിയാകുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് കൊറിയ പുറത്തെടുത്തത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ മെക്‌സിക്കോയ്ക്കൊപ്പം ദക്ഷിണ കൊറിയയും മുന്നേറുകയാണ്. വരും ദിവസങ്ങളില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരെ തീരുമാനിക്കുന്ന നിര്‍ണായക പോരാട്ടങ്ങള്‍ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കാനിരിക്കുന്നത്.
Related News