വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള ഒരു കരട് കരാര്‍ തയാറായിട്ടുണ്ടെന്നും ഈ കരാര്‍ നിലവില്‍ വരികയാണെങ്കില്‍, 60 ദിവസത്തിനുള്ളില്‍ മരവിപ്പിച്ച ഇറാന്റെ 24 ബില്യണ്‍ ഡോളര്‍ ആസ്തികള്‍ മോചിപ്പിക്കാന്‍ സാധിക്കുമെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ചര്‍ച്ചാ സംഘവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട്, '60 ദിവസത്തെ അന്തിമ ചര്‍ച്ചാ കാലയളവില്‍ ഇറാന്റെ 24 ബില്യണ്‍ ഡോളര്‍ തുക വിട്ടുനല്‍കാന്‍' ഈ കരാര്‍ അനുവദിക്കുമെന്ന് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതി തുകയും 'ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇറാനു ലഭ്യമാക്കും. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലും ശത്രുത അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ഈ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ആണവ പരിപാടി 60 ദിവസത്തെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനല്‍കില്ലെന്ന് ടെഹ്റാന്‍ അറിയിച്ചു.
'അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആക്രമണത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് തിരികെ പോകാനോ, കടലിടുക്കിന്റെ നടത്തിപ്പ് വിട്ടുനല്‍കാനോ ഈ കരാറില്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമല്ല,' എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ (IRNA) വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാര്‍ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിക്കുകയും, ഇറാനുമേല്‍ നടത്താനിരുന്ന ആക്രമണങ്ങള്‍ റദ്ദാക്കുകയും ചെയ്‌തെങ്കിലും, യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ടെഹ്റാന്‍ അറിയിച്ചു.
ഇറാനുമായുള്ള ചര്‍ച്ചകള്‍ 'ഏറ്റവും ഉയര്‍ന്ന നേതൃതലത്തിലെത്തി അംഗീകരിച്ചിട്ടുണ്ടെന്ന്' അവകാശപ്പെട്ട ട്രംപ്, താന്‍ 'ഇന്ന് രാത്രി നടത്താന്‍ നിശ്ചയിച്ചിരുന്ന ആക്രമണങ്ങള്‍ റദ്ദാക്കി' എന്ന് പറഞ്ഞു. 'കരാര്‍ ഒപ്പിടുന്ന സമയവും സ്ഥലവും ഉടന്‍ അറിയിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തില്‍, അമേരിക്കയുടെയും ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ സഖ്യകക്ഷികളുടെയും അനുമതി ഈ ധാരണയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇറാന്‍ കരാറില്‍ 'അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന്' ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി പറഞ്ഞു. 'കരാറിന്റെ ഭൂരിഭാഗവും പൂര്‍ത്തിയായെങ്കിലും, അമേരിക്ക പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുകയും നിലപാടുകള്‍ മാറ്റുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.'
കഴിഞ്ഞ രണ്ട് മാസത്തിനിടെ ട്രംപ് 38 തവണ കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാട്ടി. 'ഇറാന്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതുവരെ, ട്രംപിന്റെ വാക്കുകളെ മുന്‍പത്തെപ്പോലെ തന്നെ കാണണം,' ഏജന്‍സി വ്യക്തമാക്കി. പിന്നീട്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഇ ഈ കരാറിന് അംഗീകാരം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'ഉത്തരം അതെ എന്നാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു' എന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാനുമായുള്ള ധാരണാപത്രത്തില്‍ ഇസ്രായേല്‍ കക്ഷിയല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച വസ്തുക്കള്‍ നീക്കം ചെയ്യുക, ആണവ അടിസ്ഥാന സൗകര്യങ്ങള്‍ പൊളിക്കുക, മിസൈല്‍ ഉല്‍പ്പാദനം പരിമിതപ്പെടുത്തുക, പ്രാദേശിക സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുക എന്നിവ ഉള്‍പ്പെടുന്ന കരാറിനാണ് ട്രംപിനുള്ള നല്‍കിയിട്ടുള്ളതെന്നും ്പറയുന്നു.
അമേരിക്കയുടെ ഭീഷണി ഉയര്‍ന്നിരിക്കെ, ആക്രമണം നടത്തിയാല്‍ 'അമേരിക്ക മുന്‍പത്തേക്കാള്‍ കടുത്ത തിരിച്ചടി നേരിടുമെന്നും, യുദ്ധത്തിന്റെ തീജ്വാലകള്‍ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും' ജനറല്‍ അലി അബ്ദൊല്ലാഹി മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മുന്നറിയിപ്പ് തുടരുകയാണ്. യുദ്ധം ആരംഭിച്ചത് മുതല്‍ ഏതാണ്ട് അടഞ്ഞു കിടക്കുന്ന ഈ കടലിടുക്ക്, 'അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞുകിടക്കും' എന്ന് ഇറാന്റെ പുതിയ നിരീക്ഷണ വിഭാഗം വ്യക്തമാക്കി
Related News