റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചും അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ മറികടന്നും രാജ്യത്ത് തങ്ങിയ 15,591 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ പിടിയിലായത്. ഇതില്‍ 7,759 പേര്‍ താമസ രേഖകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ് പിടിയിലായത്. 4,488 പേര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനും, 3,344 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് അറസ്റ്റിലായത്.
അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 1,629 പേരില്‍ 53 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും 46 ശതമാനം യെമന്‍ പൗരന്മാരുമാണ്. ബാക്കി 1 ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. കൂടാതെ, അയല്‍രാജ്യങ്ങളിലേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 58 പേരെയും, നിയമലംഘകരെ സഹായിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്ത 17 പേരെയും സുരക്ഷാ സേന പിടികൂടി.
നിയമലംഘകര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ സഹായിക്കുക, ഗതാഗത സൗകര്യം ഒരുക്കുക, അഭയം നല്‍കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. കൂടാതെ 10 ലക്ഷം റിയാല്‍ വരെ പിഴയും, ഇതിനായി ഉപയോഗിച്ച വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അതത് പ്രദേശങ്ങളിലെ സുരക്ഷാ വിഭാഗത്തെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മക്ക, റിയാദ് മേഖലകളില്‍ ഉള്ളവര്‍ക്ക് 911 എന്ന ടോള്‍ ഫ്രീ നമ്പറിലും, മറ്റ് മേഖലകളില്‍ ഉള്ളവര്‍ക്ക് 999 അല്ലെങ്കില്‍ 996 എന്നീ നമ്പറുകളിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.
Related News