ടെഹ്‌റാന്‍: ലോക സമ്പദ്വ്യവസ്ഥയ്ക്ക് അതീവ നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അമേരിക്ക തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കുന്നതുവരെ തുറന്നുനല്‍കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. യുദ്ധക്കെടുതികള്‍ക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള വ്യവസ്ഥകള്‍ കഴിഞ്ഞ ദിവസം ഇറാന്‍ മുന്നോട്ടുവെച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഫലപ്രദമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനും, തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന റൂട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനുമാണ് ഇറാന്റെ തീരുമാനം. യുദ്ധത്തിന് മുമ്പ് യാതൊരു തടസ്സവുമില്ലാതിരുന്ന ഈ ജലപാതയിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഏപ്രില്‍ മാസത്തിലെ വെടിനിര്‍ത്തല്‍ കരാര്‍ തകരുന്നതിന് കാരണമായി. സമാധാന ചര്‍ച്ചകള്‍ക്കായി ഒരു പാതയൊരുക്കിയ ജൂണ്‍ മാസത്തെ ധാരണയിലേക്ക് ഇരുപക്ഷവും തിരിച്ചെത്തണമെന്ന് മധ്യസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കടലിടുക്കിന്റെ ഗതാഗതവും നടത്തിപ്പുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തുന്ന ചര്‍ച്ചകള്‍ 'അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന്' ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എങ്കിലും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് മറ്റ് ഉപാധികള്‍ക്കും ജൂണ്‍ മാസത്തെ കരാര്‍ ലംഘിച്ചതിനുള്ള നഷ്ടപരിഹാരത്തിനും വിധേയമായി മാത്രമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായി തങ്ങള്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും മധ്യസ്ഥര്‍ വഴി 'സന്ദേശങ്ങള്‍ കൈമാറുക മാത്രമാണ്' ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച ഇറാന്‍ സുരക്ഷാ മേധാവി മുഹമ്മദ് ബഘേര്‍ സോല്‍ഘധര്‍ കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളുടെ ഒരു പട്ടിക പുറത്തുവിട്ടിരുന്നു. ഇറാനും ലെബനന്‍, ഫലസ്തീന്‍, യെമന്‍, ഇറാഖ് എന്നിവിടങ്ങളിലെ അതിന്റെ സഖ്യകക്ഷികള്‍ക്കുമെതിരെയുള്ള യുദ്ധവും ആക്രമണങ്ങളും അവസാനിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെയുള്ള യു.എസിന്റെ ഉപരോധം പിന്‍വലിക്കുക, ഉപരോധങ്ങള്‍ അവസാനിപ്പിക്കുക, മരവിപ്പിച്ച ആസ്തികള്‍ മോചിപ്പിക്കുക, യുദ്ധസമയത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ശത്രുരാജ്യങ്ങള്‍ തങ്ങളുടെ എല്ലാ ഉപാധികളും അംഗീകരിക്കുന്നത് വരെ ഉപരോധം തുടരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. കടലിടുക്ക് ഇപ്പോള്‍ വെറുമൊരു ജലപാതയല്ല, മറിച്ച് തങ്ങളെ സംബന്ധിച്ച് അതൊരു യുദ്ധഭൂമിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ തങ്ങളുടെ അധീനതയിലുള്ള റൂട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ലക്ഷ്യമിടുന്നതോടെ ഹോര്‍മുസ് വഴിയുള്ള ഗതാഗതം ഗണ്യമായി കുറഞ്ഞു.
സുരക്ഷാ കരാര്‍
മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിനായി തുര്‍ക്കിയും സൗദി അറേബ്യയും പാകിസ്താനും തമ്മിലുള്ള സംയുക്ത പ്രതിരോധ കരാറില്‍ ഈജിപ്തും പങ്കാളിയാകുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിഡാന്‍ വെളിപ്പെടുത്തി. എല്ലാ വിഷയങ്ങളിലും ഈജിപ്ത് തങ്ങളുടെ സ്വാഭാവിക പങ്കാളിയാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
ഇറാന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഈജിപ്ഷ്യന്‍ മണ്ണില്‍ യു.എസ് ആസ്തികള്‍ക്ക് നേരെ കഴിഞ്ഞ മാസം ഒരു ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഈ കരാര്‍ ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും, കൂട്ടായ പ്രതിരോധം ശക്തമാക്കാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.
Related News