ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിയുടെയും പഞ്ചസാരയുടെയും വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിന് കടുത്ത തിരിച്ചടിയായി. ഡല്‍ഹി വിപണിയില്‍ ഒരു കിലോ ഉള്ളിയുടെ ചില്ലറവില 62 ആയി ഉയര്‍ന്ന സാഹചര്യത്തില്‍, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതലാഭം എന്നിവയാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. വില നിയന്ത്രിക്കുന്നതിനായി ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മൊബൈല്‍ വാനുകള്‍ വഴി കിലോയ്ക്ക് 35 നിരക്കില്‍ ഉള്ളി വിതരണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കര്‍ണാടക ഉള്‍പ്പെടെയുള്ള പ്രധാന ഉല്‍പാദന മേഖലകളിലെ വരള്‍ച്ച, കാലവര്‍ഷത്തിലെ കാലതാമസം, ഖരീഫ് വിളനാശം എന്നിവയാണ് ഉള്ളി വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ വിള വൈകുന്നതും വിപണിയിലെ ലഭ്യത കുറയുന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
പഞ്ചസാരയുടെ മൊത്തവിലയും ഓഗസ്റ്റില്‍ കിലോയ്ക്ക് 45ല്‍ നിന്ന് 63 ആയി ഉയര്‍ന്നു. കരിമ്പിലെ രോഗബാധ, കുറഞ്ഞ ഉല്‍പാദനം, ഉത്സവകാലത്തെ വര്‍ധിച്ച ആവശ്യകത എന്നിവയാണ് വിലവര്‍ധനയ്ക്ക് കാരണമെന്ന് കേന്ദ്രം വിശദീകരിക്കുന്നു. ആവശ്യത്തിന് പഞ്ചസാര ശേഖരമുണ്ടെന്നും വില നിയന്ത്രിക്കാന്‍ അസംസ്‌കൃത പഞ്ചസാരയുടെ താല്‍ക്കാലിക ഇറക്കുമതിക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, എഥനോള്‍ ഉല്‍പാദനത്തിനായി കരിമ്പ് കൂടുതല്‍ ഉപയോഗിച്ചതും കര്‍ഷകര്‍ക്കുള്ള കുടിശ്ശികയും സര്‍ക്കാരിന്റെ നയവൈകല്യവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷവും വിദഗ്ധരും ആരോപിക്കുന്നു. വിലക്കയറ്റം പാവപ്പെട്ടവരെയും ഇടത്തരം കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.
ഉത്സവകാലത്ത് ഉള്ളിയുടെയും പഞ്ചസാരയുടെയും വില കുത്തനെ ഉയരുന്നത് കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Related News