ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണം ഇന്ത്യയില്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം ശക്തമാവുന്നു. ബിലോംഗിംഗ്: എ ജേര്‍ണി ഇന്‍ ലവ് എന്ന പുസ്തകം നവംബര്‍ പത്തിന് പുറത്തിറങ്ങാനിരിക്കെയാണ് ചില ഭാഗങ്ങള്‍ തിരുത്താന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണമുയരുന്നത്. പുസ്തകത്തില്‍ ചില തിരുത്തല്‍ വരുത്താന്‍ പെന്‍ഗ്വിന്‍ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടെന്നും അവര്‍ തയാറാവാത്തതിനാല്‍ പ്രസിദ്ധീകരണത്തില്‍നിന്ന് പ്രസാധകര്‍ പിന്മാറിയെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പെന്‍ഗ്വിന്‍ നിഷേധിച്ചു. ഇതേ രൂപത്തില്‍ അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് പെന്‍ഗ്വിന്‍ തയാറാണെന്നും ഇന്ത്യയില്‍ മാത്രമാണ് തിരുത്തല്‍ ആവശ്യപ്പെട്ടതെന്നുമാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ്, മോദിയുടെ കാലത്തെ ഇന്ത്യന്‍ മണ്ണിലെ ചൈനീസ് അധിനിവേശങ്ങള്‍ എന്നീ ഭാഗങ്ങളിലാണ് പെന്‍ഗ്വിന്‍ തിരുത്തല്‍ ആവശ്യപ്പെട്ടതെന്നും കോണ്‍ഗ്രസ് പറയുന്നു.
ലോകമെമ്പാടും അതേ രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പെന്‍ഗ്വിന്റെ അമേരിക്കന്‍ വിഭാഗമായ തയ്യാറാകുമ്പോള്‍, ഇന്ത്യയില്‍ മാത്രം മാറ്റം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ചോദിച്ചു.
സോണിയ ഗാന്ധി എഡിറ്റോറിയല്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കാതിരുന്നതെന്ന വാദം വസ്തുതാപരമല്ലെന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് വ്യക്തമാക്കി. വസ്തുതകള്‍ പരിശോധിക്കുകയും എഴുത്തുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് പ്രസാധന പ്രക്രിയയുടെ സാധാരണ ഭാഗമാണെന്നും, പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇപ്പോഴും താല്‍പര്യപ്പെടുന്നുണ്ടെന്നും കമ്പനി അറിയിച്ചു. എഴുത്തുകാരിയുമായുള്ള ചര്‍ച്ചകള്‍ രഹസ്യസ്വഭാവമുള്ളതാണെന്ന് അവര്‍ വിശദീകരിച്ചു.
പെന്‍ഗ്വിന്റെ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സാം വാരിയേഴ്‌സ് ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിച്ച അതേ പ്രസാധകര്‍ക്ക് സോണിയ ഗാന്ധിയുടെ ആത്മകഥയില്‍ മാത്രം വസ്തുതാപരിശോധനയുടെ പേരില്‍ തിരുത്തല്‍ ആവശ്യപ്പെടേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ചോദിച്ചു. ബിജെപി സര്‍ക്കാര്‍ പുസ്തകത്തെ ഭയക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ആത്മകഥയില്‍ വസ്തുതാപരിശോധന ആവശ്യമായത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ചോദിച്ചു. നവംബര്‍ 10ന് പുസ്തകം അന്താരാഷ്ട്രതലത്തില്‍ പുറത്തിറങ്ങാനിരിക്കെയാണ് വിവാദം രൂക്ഷമായത്. ഇന്ത്യയിലെ പ്രസാധനാവകാശം മറ്റൊരു പ്രസാധക സ്ഥാപനമായ ഹാര്‍പ്പര്‍കോളിന്‍സിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related News