വാഷിംഗ്ടണ്‍: അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായി മൂന്ന് ഇറാനിയന്‍ ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ അമേരിക്കന്‍ സേന തകര്‍ത്തു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) മേഖലയിലെ യു.എസ് നാവികസേനാ കപ്പലുകള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു.
യു.എസിന്റെ വിമാനവാഹിനി കപ്പലും ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറും ഇറാന്റെ ആക്രമണത്തില്‍ നിന്ന് പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലാതെ രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് അമേരിക്ക ശക്തമായ തിരിച്ചടി നല്‍കിയത്.
ഇറാന്റെ ഖാര്‍ഗ് ദ്വീപിന് സമീപത്തുണ്ടായിരുന്ന 'എം/ടി ഡൗണി', ജാസ്‌കിന് സമീപത്തെ 'എം/ടി സ്റ്റാര്‍ക്ക് 1' എന്നീ എണ്ണക്കപ്പലുകളുടെ പ്രവര്‍ത്തനം യു.എസ് സേന പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. കൂടാതെ ഒമാന്‍ ഉള്‍ക്കടലില്‍ ഉണ്ടായിരുന്ന 'എം/ടി കൈലോ' (നോക്‌സെന്‍) എന്ന കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ച ശേഷം അത് തകര്‍ത്തതായും സെന്റ്‌കോം വ്യക്തമാക്കി. ഐ.ആര്‍.ജി.സിക്കും അനുബന്ധ സംഘടനകള്‍ക്കും സാമ്പത്തിക സഹായമെത്തിക്കുന്ന നിയമവിരുദ്ധ ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലുകളെന്ന് അമേരിക്ക ആരോപിച്ചു.
'ഞങ്ങളുടെ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍, നിങ്ങളുടെ മൂന്ന് കപ്പലുകള്‍ തകര്‍ത്ത് അതിനേക്കാള്‍ വലിയ സാമ്പത്തിക നഷ്ടം ഞങ്ങള്‍ വരുത്തിവെക്കുമെന്ന സന്ദേശമാണ് ഐ.ആര്‍.ജി.സിക്ക് നല്‍കാനുള്ളത്,' സെന്റ്‌കോം കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ വ്യക്തമാക്കി. അമേരിക്കന്‍ സേനയെ സംരക്ഷിക്കാന്‍ മടിക്കില്ലെന്നും ഇറാന്റെ എണ്ണക്കപ്പലുകള്‍ തകര്‍ക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 28-ന് നടന്ന യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങള്‍ക്ക് ശേഷം മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഇതോടെ കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ഇതിന് മറുപടിയായി ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നത് സംബന്ധിച്ച് ജൂണ്‍ 18-ന് വാഷിംഗ്ടണും ടെഹ്റാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളിലെ തര്‍ക്കങ്ങള്‍ കാരണം ഇതിന്റെ നടത്തിപ്പ് തടസ്സപ്പെട്ടിരിക്കുകയാണ്.
Related News