ന്യൂയോര്‍ക്ക്: ലോകഭൂപടത്തില്‍ ആഫ്രിക്കയുടെ യഥാര്‍ഥ വിസ്തീര്‍ണം പ്രതിഫലിപ്പിക്കുന്ന പുതിയ ഭൂപടത്തിന്് ഐക്യരാഷ്ട്രസഭ പൊതുസഭ അംഗീകാരം നല്‍കി. ടോഗോ അവതരിപ്പിച്ച 'കറക്റ്റ് ദ മാപ്പ്' പ്രമേയത്തിന് 164 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ അമേരിക്ക മാത്രമാണ് എതിര്‍ത്തത്. ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയം നിയമപരമായി നിര്‍ബന്ധിതമല്ലെങ്കിലും യു.എന്‍ ഏജന്‍സികളും നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ഭൂപടങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.
16ാം നൂറ്റാണ്ടില്‍ ജെറാര്‍ഡസ് മെര്‍ക്കേറ്റര്‍ തയ്യാറാക്കിയ മെര്‍ക്കേറ്റര്‍ പ്രൊജക്ഷന്‍ ഭൂപടമാണ് ഇതുവരെ ലോകത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഭൂഗോളത്തെ പരന്ന പ്രതലത്തില്‍ വരയ്ക്കുന്നതിനുള്ള സാങ്കേതിക പരിമിതികള്‍ കാരണം ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങള്‍ യഥാര്‍ഥത്തേക്കാള്‍ ചെറുതായും ധ്രുവപ്രദേശങ്ങള്‍ വലുതായും ഈ ഭൂപടത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ ഫലമായി ആഫ്രിക്കയുടെ യഥാര്‍ഥ വലിപ്പവും വിഭവശേഷിയും വികസനസാധ്യതകളും ലോകത്തിന് മുന്നില്‍ കുറച്ചുകാണിക്കപ്പെടുന്നുവെന്ന വിമര്‍ശനം വര്‍ഷങ്ങളായി ഉയര്‍ന്നിരുന്നു.
2018ല്‍ ഭൂപടവിദഗ്ധര്‍ വികസിപ്പിച്ച ഈക്വല്‍ എര്‍ത്ത് പ്രൊജക്ഷന്‍ ആണ് ഇപ്പോള്‍ യു.എന്‍ അംഗീകരിച്ച മാതൃക. ഫെബ്രുവരിയില്‍ ആഫ്രിക്കന്‍ യൂണിയനിലെ 54 അംഗരാജ്യങ്ങളും ഈ ഭൂപടം ഔദ്യോഗികമായി സ്വീകരിച്ചിരുന്നു.
'അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്‍, മെക്‌സിക്കോ, യൂറോപ്പിന്റെ വലിയൊരു ഭാഗം എന്നിവയെല്ലാം ചേര്‍ത്താലും ആഫ്രിക്കയ്ക്കുള്ളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് പ്രമേയത്തിന്റെ അവതാരകര്‍ ചൂണ്ടിക്കാട്ടി.
'നീതിയുള്ള ലോകം ഒരു നീതിയുള്ള ഭൂപടത്തില്‍ നിന്നാണ് ആരംഭിക്കുന്നത്' എന്ന് ടോഗോ വിദേശകാര്യ മന്ത്രി റോബര്‍ട്ട് ഡുസ്സി പറഞ്ഞു. ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍നോയല്‍ ബാരോയും മെര്‍ക്കേറ്റര്‍ ഭൂപടത്തിന്റെ ഉപയോഗം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമേയത്തെ പിന്തുണച്ചു.
അതേസമയം, ലോകസമാധാനവും സുരക്ഷയും പോലുള്ള പ്രധാന വിഷയങ്ങള്‍ മാറ്റിവെച്ച് 16ാം നൂറ്റാണ്ടിലെ ഭൂപടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് യു.എന്‍ സമയം ചെലവഴിക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്ക എതിര്‍വോട്ട് ചെയ്തത്. എന്നാല്‍ ആഫ്രിക്കയുടെ തെറ്റായ ഭൂപടാവതരണം ഭൂമിശാസ്ത്രപരമായ പിഴവുമാത്രമല്ല, ചരിത്രപരവും രാഷ്ട്രീയവുമായ അനീതിയാണെന്ന് ആഫ്രിക്കന്‍ സംഘടനകള്‍ പ്രതികരിച്ചു. പുതിയ ഭൂപടം ആഫ്രിക്കയുടെ യഥാര്‍ഥ വലിപ്പവും പ്രാധാന്യവും ലോകത്തിന് മുന്നില്‍ കൂടുതല്‍ കൃത്യമായി അവതരിപ്പിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.
Related News