സെക്കന്തരാബാദ്: സെക്കന്തരാബാദിലെ ഇന്ത്യന്‍ സൈന്യത്തിന്റെ മദ്രാസ് റെജിമെന്റ് ആയുധശാലയില്‍നിന്ന് അത്യാധുനിക തോക്കുകളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തില്‍ മുന്‍ സൈനിക ഹവില്‍ദാര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഉപ്പുതൊള്ള മല്ലേഷിനെയാണ് തെലങ്കാന പൊലീസ് പിടികൂടിയത്. മോഷണം പോയ ആയുധങ്ങളും വെടിക്കോപ്പുകളും ഇയാളില്‍നിന്ന് വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
നാല് എ.കെ 203 അസോള്‍ട്ട് റൈഫിളുകള്‍, ആറ് 9 എം.എം. പിസ്റ്റളുകള്‍, ഒരു ഇന്‍സാസ് റൈഫിള്‍ എന്നിവയാണ് വീണ്ടെടുത്തത്. ഏകദേശം 1,800 വെടിയുണ്ടകളും 21 വെടിക്കോപ്പുകളും ആയുധശാലയില്‍നിന്ന് കാണാതായതായി നേരത്തെ സൈന്യം പൊലീസിനെ അറിയിച്ചിരുന്നു. ഇതില്‍ ഏകദേശം 700 എണ്ണം റൈഫിളുകള്‍ക്കുള്ള വെടിയുണ്ടകളായിരുന്നു.
വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെലങ്കാന ഡിജിപി സി.വി. ആനന്ദാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞത്. ജൂണ്‍ 30ന് നിര്‍ബന്ധിതമായി നേരത്തേ വിരമിക്കേണ്ടിവന്നതിലുള്ള അസന്തോഷമാണ് മോഷണത്തിന് പിന്നിലെ പ്രാഥമിക കാരണമെന്നാണ് അന്വേഷണത്തിലെ നിഗമനമെന്ന് ഡിജിപി പറഞ്ഞു.
മഹ്ബൂബ് നഗര്‍ സ്വദേശിയായ മല്ലേഷ് 2010ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. 16 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ഇയാളെ അച്ചടക്കപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയെന്നാണ് പൊലീസ് പറയുന്നത്. മേലുദ്യോഗസ്ഥരോടുള്ള വിരോധമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഓഗസ്റ്റ് 30ന് രാത്രി 11 മണിയോടെ മല്ലേഷ് സിക്കന്തരാബാദിലെ ബൊല്ലാരം മേഖലയിലുള്ള 20ാം ബറ്റാലിയന്‍ മദ്രാസ് റെജിമെന്റിന്റെ കോട്ടെ റൂമിലും മാഗസിന്‍ റൂമിലും എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിജിപി പറഞ്ഞു. സൈനിക ക്യാമ്പിന്റെ ഘടനയും ആയുധശേഖരണ കേന്ദ്രങ്ങളുടെ സംവിധാനവും അറിയാമായിരുന്ന മുന്‍ സൈനികനെന്ന നിലയില്‍ ഇയാള്‍ക്ക് സ്ഥലത്തെക്കുറിച്ചുള്ള പരിചയം അന്വേഷണത്തില്‍ നിര്‍ണായകമായതായി പൊലീസ് കരുതുന്നു.
ആയുധങ്ങളും വെടിയുണ്ടകളും കാണാതായതിനെ തുടര്‍ന്ന് സൈന്യം സമഗ്രമായ ആയുധവെടിക്കോപ്പ് പരിശോധനയും രേഖകളുടെ പരിശോധനയും നടത്തിയിരുന്നു. ആയുധശേഖരണ കേന്ദ്രത്തില്‍ പ്രവേശനമുള്ള സൈനികരെയും ജീവനക്കാരെയും തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സൈന്യം ആഭ്യന്തര അന്വേഷണവും ആരംഭിച്ചിരുന്നു.
പ്രധാന പ്രതിയെ പിടികൂടുകയും ആയുധങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തതോടെ കേസിലെ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ആയുധശാലയിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് മോഷണം നടത്താന്‍ മുന്‍ സൈനികന് എങ്ങനെ സാധിച്ചു, സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, ആയുധങ്ങളും വെടിയുണ്ടകളും പിന്നീട് എന്തിനാണ് ഉപയോഗിക്കാന്‍ ശ്രമിച്ചതെന്ന് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Related News