ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോണ്‍ഗ്രസിലെ രണ്ട് സംഘടനാ പദവികളില്‍നിന്ന് രാജിവച്ചു. മുന്‍ മുഖ്യമന്ത്രിയുടെ പി.എ ആയിരുന്ന ചന്ദന്‍ സിങ് ജീനയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തി ഏകദേശം 1.28 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായി അറിയിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ തീരുമാനം.
ഉത്തരാഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവില്‍നിന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് എന്ന പദവിയില്‍നിന്നുമാണ് റാവത്ത് ഒഴിഞ്ഞത്. അഴിമതിക്കെതിരായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പോരാട്ടത്തിന് തന്റെ പേരുമായി ബന്ധപ്പെട്ട ഇ.ഡി. നടപടി ഒരു തരത്തിലും ദോഷം വരുത്തരുതെന്ന നിലപാടിലാണ് രാജിയെന്ന് റാവത്ത് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ദിവസം ഡെറാഡൂണിലെ വിവിധ കേന്ദ്രങ്ങളില്‍ ഇ.ഡി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ചന്ദന്‍ സിങ് ജീനയുടെ വീടും പരിശോധിച്ചത്. 2016ലെ ഗ്രാമ പഞ്ചായത്ത് വികാസ് അധികാരി റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു നടപടി.
2014 മുതല്‍ 2017 വരെ റാവത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഒ.എസ്.ഡി.യായി പ്രവര്‍ത്തിച്ചിരുന്ന ചന്ദന്‍ സിങ് ജീനയുടെ വസതിയിലും പരിശോധന നടന്നു. നിലവില്‍ റാവത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നയാളാണ് ജീനയെന്നും ഇ.ഡി. വ്യക്തമാക്കി.
യു.കെ.എസ്.എസ്.എസ്.സി.യുടെ സുരക്ഷിത കസ്റ്റഡിയിലുണ്ടായിരുന്ന ഒ.എം.ആര്‍. ഉത്തരക്കടലാസുകള്‍ അനധികൃതമായി മാറ്റിയെന്നും പൂരിപ്പിക്കാത്ത ഉത്തരക്കടലാസുകള്‍ സ്വകാര്യ കമ്പ്യൂട്ടര്‍ ഏജന്‍സിക്ക് കൈമാറി പിന്നീട് കൃത്രിമമായി പൂരിപ്പിക്കുകയും തിരുത്തുകയും ചെയ്‌തെന്നുമാണ് ഇ.ഡി.യുടെ ആരോപണം. ഇടനിലക്കാര്‍ മുഖേന അനധികൃത പണം കൈമാറിയതായും അന്വേഷണ ഏജന്‍സി പറയുന്നു.
ജീനയുടെ വീട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത 32 ലക്ഷം രൂപ, ഏകദേശം 200.5 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടികളും ചെയിനുകളും, 12 ആഡംബര വാച്ചുകളും കണ്ടെത്തിയതായി ഇ.ഡി. അറിയിച്ചു. പിടിച്ചെടുത്തതും മരവിപ്പിച്ചതുമായ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 1.28 കോടി രൂപയാണെന്നും ഏജന്‍സി വ്യക്തമാക്കി.
എന്നാല്‍ ജീനയ്‌ക്കെതിരായ ആരോപണങ്ങള്‍ റാവത്ത് തള്ളി. ജീന തന്റെ ഒ.എസ്.ഡി.യായിരുന്നുവെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും വിവിധ ചുമതലകള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു. ഗ്രാമ സേവക് നിയമനത്തിലെ ഒ.എം.ആര്‍. ഷീറ്റുകളില്‍ കൃത്രിമം നടന്നതായി തെളിയുന്ന പക്ഷം അത് തെറ്റായ നടപടിയായിരിക്കുമെന്നും, എന്നാല്‍ നിലവിലെ ആരോപണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കമാണ ഇതെന്ന് റാവത്ത് ആരോപിച്ചു. നേരിട്ട് തന്റെ വീട്ടില്‍ എത്തുന്നതിനുപകരം ഇപ്പോള്‍ തന്റെ സഹപ്രവര്‍ത്തകന്റെ വീട്ടില്‍ പരിശോധന നടത്തി ഒരു പ്രത്യേക രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ കാലത്ത് യു.കെ.എസ്.എസ്.എസ്.സി. രൂപീകരിച്ചത് സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും റാവത്ത് പറഞ്ഞു. തന്റെ ഭരണകാലത്തെ നിയമന നടപടികളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉത്തരാഖണ്ഡ് ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ അന്വേഷണം തുടരുകയാണെന്നും ആരോപണങ്ങള്‍ സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്.
Related News