ന്യൂഡല്‍ഹി: ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളും സൗദി അറേബ്യ, യു.എ.ഇ തുടങ്ങി മറ്റ് അതിഥിരാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും അണിനിരന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡല്‍ഹി വേദിയായി. പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകള്‍ തേടുന്ന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്‍ എന്നിവര്‍ ഉച്ചകോടിയുടെ പ്രധാന ശ്രദ്ധകേന്ദ്രങ്ങളായി. കനത്ത സുരക്ഷാവലയത്തിലാണ് രാജ്യ തലസ്ഥാനം ഈ ആഗോള സംഗമത്തിന് ആതിഥേയത്വം വഹിച്ചത്.
ചുമതലകളിലെ സൂക്ഷ്മതയും നയതന്ത്ര വിജയവും കൊണ്ട് ശ്രദ്ധേയമായ ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം പുറത്തുവന്നു. മിഡില്‍ ഈസ്റ്റ് വിഷയങ്ങളിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യയും ഇന്തോനേഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത അമേരിക്കന്‍ വിരുദ്ധ ഭാഷ പ്രയോഗിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഇന്ത്യ ഈ വിജയം നേടിയത്. 'പടിഞ്ഞാറന്‍ വിരുദ്ധമല്ല, മറിച്ച് പടിഞ്ഞാറന്‍ ചേരിയില്‍പ്പെടാത്തത്' എന്ന ഇന്ത്യയുടെ നിലപാടില്‍ത്തന്നെ ബ്രിക്സിനെ നിലനിര്‍ത്താന്‍ ഇതിലൂടെ സാധിച്ചു. പ്രസ്താവനയില്‍ മിഡില്‍ ഈസ്റ്റ് വിഷയങ്ങളില്‍ സൂക്ഷ്മമായ നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഗാസ, ലെബനന്‍ വിഷയങ്ങളില്‍ ഇസ്രായേലിനെ പേരെടുത്ത് അപലപിക്കുമ്പോഴും, ഏകപക്ഷീയ ഉപരോധങ്ങളുടെ പേരില്‍ അമേരിക്കയെ നേരിട്ട് പരാമര്‍ശിക്കാന്‍ ബ്ലോക്ക് തയ്യാറായില്ല. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമില്ലാത്ത ഉപരോധങ്ങളെ വിമര്‍ശിക്കുമ്പോഴും യു.എസിന്റെ പേര് ഒഴിവാക്കാനും, ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുമ്പോള്‍ ഇറാനെ പരാമര്‍ശിക്കാതിരിക്കാനും ശ്രദ്ധേയമായ നയതന്ത്ര സമീപനമുണ്ടായി. പശ്ചിമേഷ്യയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാനും യു.എഇയും പരസ്പരവിരുദ്ധമായ നിലപാടുകള്‍ ഉയര്‍ത്തിയത് പ്രഖ്യാപനം തയ്യാറാക്കുന്നതില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു
ചരിത്രപ്രസിദ്ധമായ ന്യൂഡല്‍ഹി പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചുകൊണ്ട് ബ്രിക്സ് രാജ്യങ്ങള്‍ പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബ്രിക്സ് രാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം ഈ ആക്രമണത്തെ അപലപിക്കുന്നത്. 2025 ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമിന് സമീപമുള്ള ബൈസാരന്‍ മേഡുസാഗറില്‍ സന്ദര്‍ശകരായി എത്തിയവര്‍ക്ക് നേരെ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധമുള്ള 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' നടത്തിയ വെടിവെയ്പ്പില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തെ തുടര്‍ന്നാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടത്തിയത്.
'ഏതുതരം പ്രേരണകളാല്‍ ആയാലും, എപ്പോള്‍, എവിടെ, ആരുടെ ഭാഗത്തുനിന്നുമുണ്ടായാലും എല്ലാത്തരം ഭീകരാക്രമണങ്ങളെയും ക്രിമിനല്‍ കുറ്റകൃത്യങ്ങളും ന്യായീകരിക്കാനാവാത്തതുമായി ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു' എന്ന് പ്രമേയത്തില്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായങ്ങളും, സുരക്ഷിത താവളങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ രൂപത്തിലുള്ള ഭീകരവാദങ്ങളെയും അമര്‍ച്ച ചെയ്യുന്നതിനുള്ള പ്രതിബദ്ധത കൂട്ടായ്മ ആവര്‍ത്തിച്ചുറപ്പിച്ചു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ സംസ്‌കാരവുമായോ വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും തലവന്മാര്‍ ഉച്ചകോടിയില്‍ സന്നിഹിതരായി: ബ്രസീല്‍: വിദേശകാര്യ മന്ത്രി മൗറോ വിയേര, ചൈന: പ്രസിഡന്റ് ഷീ ജിന്‍പിങ്, ഈജിപ്ത്: പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, എത്യോപ്യ: പ്രധാനമന്ത്രി അബി അഹമ്മദ് അലി, ഇന്തോനേഷ്യ: പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ഇറാന്‍: പ്രസിഡന്റ് ഡോ. മസൗദ് പെസെഷ്‌കിയാന്‍, റഷ്യ: പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, സൗദി അറേബ്യ: വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്, ദക്ഷിണാഫ്രിക്ക: പ്രസിഡന്റ് മറ്റമേല സിറില്‍ റമാഫോസ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്: അബുദാബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഇവരോടൊപ്പം ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ലോക വ്യാപാര സംഘടന ഡയറക്ടര്‍ ജനറല്‍ ഡോങ്കോസി ഒക്കോഞ്ചോ-ഇവേല, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ്, ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് ദില്‍മ റൗസെഫ്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് പ്രസിഡന്റ് സൊ ജിയായി, അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം ഡയറക്ടര്‍ ജനറല്‍ ആഷിഷ് ഖന്ന, സി.ഡി.ആര്‍.ഐ ഡയറക്ടര്‍ ജനറല്‍ അമിത് പ്രോഥി തുടങ്ങിയ പ്രമുഖരും ഉച്ചകോടിയില്‍ പങ്കെടുത്തു.