റിയാദ്: യെമന്‍ ആസ്ഥാനമായുള്ള ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയില്‍ 13 സാധാരണക്കാര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഖമീസ് മുഷൈത്ത്, അബ്ഹ ,തായിഫ് എന്നീ നഗരങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂതി സംഘം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.ആക്രമണത്തില്‍ 13 സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ പരിക്ക് സാരമുള്ളതാണ്. ഇതിനു പുറമെ 7 വീടുകള്‍ക്കും 2 വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും യെമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
സൗദിയുടെ തെക്കന്‍, പടിഞ്ഞാറന്‍ പ്രവിശ്യകളിലെ അബഹ, ജിദ്ദ, ജിസാന്‍, തായിഫ്, യാന്‍ബു, അല്‍-ഉല തുടങ്ങിയ നഗരങ്ങളില്‍ സൗദി സിവില്‍ ഡിഫന്‍സ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'രാജ്യത്തെ സാധാരണക്കാരെയും സിവിലിയന്‍ വസ്തുക്കളെയും ലക്ഷ്യമിട്ട് ഹൂതി ഭീകരവാദികള്‍ നടത്തുന്ന ഹീനവും ബോധപൂര്‍വ്വവുമായ ആക്രമണങ്ങള്‍ തുടരുകയാണ്' എന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
സഖ്യകക്ഷികളുടെ പരമാധികാരവും പൗരന്മാരെയും സംരക്ഷിക്കാന്‍ ശക്തവും ഉത്തരവാദിത്തപരവുമായ നടപടികള്‍ കൈക്കൊള്ളുമെന്നും സഖ്യസേന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച നടന്ന സമാനമായ ആക്രമണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ, റിയാദ്, മദീന മേഖലകളിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച സൗദി അറേബ്യ ഇത് താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പൈപ്പ്ലൈന്‍ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളും വിവിധ മുസ്ലിം സംഘടനകളും ശക്തമായി അപലപിക്കുകയും സൗദി അറേബ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.