കൊച്ചി: ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിച്ച് പ്രദര്‍ശന മത്സരം നടത്തുമെന്ന പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫിസിലും സ്ഥാപന മേധാവികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമുള്‍പ്പെടെ അഞ്ചിടങ്ങളില്‍ ഒരേസമയം പരിശോധനക്കെത്തി. എന്നാല്‍ റെയ്ഡിനുള്ള വാറണ്ട് ചാനല്‍ അധികൃതര്‍ കൈപറ്റിയില്ലെന്നും പരിശോധന നടത്താനായില്ലെന്നും തൃക്കാക്കര എ.സി.പി അറിയിച്ചു. റെയ്ഡുമായി ബന്ധപ്പെട്ടവര്‍ സഹകരിച്ചില്ല. കോടതിയുടെ വാറണ്ടുമായാണ് റെയ്ഡിനെത്തിയത്. ഉത്തരവാദപ്പെട്ട ഒരു വ്യക്തി അഞ്ച് മിനിറ്റ് കൊണ്ട് എത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഫോണില്‍ ബന്ധപ്പെടാനായില്ല. ഓഫീസ് ഡിജിറ്റലായി ലോക്ക് ചെയ്തിരിക്കുകയാണ്. പൂട്ട് തകര്‍ത്തുള്ള പരിശോധനയിലേക്ക് കടന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ റെയ്ഡിനിടെ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. മെസിയുടെ കേരള സന്ദര്‍ശനം സംബന്ധിച്ച കോടിക്കണക്കിന് രൂപയുടെ ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് അന്വേഷണസംഘത്തിന്റെ നടപടി.
റിപ്പോര്‍ട്ടര്‍ ടി.വി. ആസ്ഥാനമായ കളമശ്ശേരിയിലെ ഓഫിസ്, അഗസ്റ്റിന്‍ സഹോദരന്മാരുടെ വയനാട്ടിലെ തറവാട് വീട്, കൊച്ചിയിലെ വസതി എന്നിവയുള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കോടതിയുടെ സെര്‍ച്ച് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്.
മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ നടത്തിയ വിദേശ പണമിടപാടുകളില്‍ 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി എസ്‌ഐടി കണ്ടെത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണം. സെപ്റ്റംബര്‍ 7ന് സംസ്ഥാന ജിഎസ്ടി കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇതില്‍ പ്രധാനപ്പെട്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനിലേക്കുള്ള വിദേശ പണമിടപാടുമായി ബന്ധപ്പെട്ട 22.68 കോടിയുടെ ഐ.ജി.എസ്.ടി ആണ്. വിദേശ നിയമോപദേശകര്‍ക്കായി നടത്തിയ അഞ്ച് ഇടപാടുകളിലായി ഏകദേശം 1.90 കോടിയിലും നികുതി അടച്ചില്ലെന്നും അന്വേഷണസംഘം ആരോപിക്കുന്നു.
മെസിയെ കേരളത്തിലെത്തിക്കുന്നതിനായി 126.04 കോടി രൂപ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കൈമാറിയെന്നാണ് ആര്‍.ബി.സി. അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുള്ളത്. 1.45 കോടി യുഎസ് ഡോളറിന് തുല്യമായ തുകയാണിത്.
സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്‌ഐടി അന്വേഷണം ശക്തമാക്കിയത്. സാമ്പത്തിക ഇടപാടുകള്‍, വായ്പകള്‍, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകള്‍, ചെലവുകള്‍ പെരുപ്പിച്ച് കാണിച്ചെന്ന ആരോപണം തുടങ്ങിയവയും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. വിവിധ ഏജന്‍സികള്‍ ചേര്‍ന്നുള്ള കൂടുതല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Related News