വാഷിങ്ടണ്‍: ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ മധ്യപൂര്‍വദേശത്തെ വിവിധ യു.എസ്. സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശനഷ്ടമുണ്ടായ കാര്യം ഡോണള്‍ഡ് ട്രംപ് ഭരണകൂടം അമേരിക്കന്‍ പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചുവെന്ന് ആരോപണം. സൈനിക താവളങ്ങള്‍ക്കുണ്ടായ വ്യാപക നാശത്തിന്റെ രഹസ്യ ഉപഗ്രഹ ചിത്രങ്ങളും ഫോട്ടോകളും ബി.ബി.സിയുടെ അമേരിക്കന്‍ ന്യൂസ് പാര്‍ട്ണറായ സി.ബി.എസാണ് പുറത്തുവിട്ടത്. യു.എസ്. സൈന്യത്തിലെ ഒരു അജ്ഞാത അംഗത്തില്‍നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സൈനിക താവളങ്ങളിലെ റഡാര്‍ സംവിധാനങ്ങള്‍, കെട്ടിടങ്ങള്‍, ട്രെയിലറുകള്‍ തുടങ്ങിയവയ്ക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി ചിത്രങ്ങളില്‍ കാണാം. റഡാര്‍ സംവിധാനത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണതും നിരവധി ട്രെയിലറുകള്‍ പൂര്‍ണമായും തകര്‍ന്നതും കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
'ഞങ്ങളുടെ താവളങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത് വലിയ നാശനഷ്ടമാണ്. എന്നാല്‍ ഇതിനെക്കുറിച്ച് അമേരിക്കന്‍ പൊതുജനങ്ങളോട് വേണ്ടത്ര വിവരങ്ങള്‍ കൈമാറിയിട്ടില്ല,' ചിത്രങ്ങള്‍ നല്‍കിയ സൈനികന്‍ പറഞ്ഞതായി സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൈനികന്റെ പേര്, അദ്ദേഹം ഏത് താവളത്തില്‍ സേവനമനുഷ്ഠിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മധ്യപൂര്‍വദേശത്ത് ഇറാന്റെ ആക്രമണങ്ങള്‍ക്കുശേഷം യു.എസ്. സൈനിക കേന്ദ്രങ്ങളുടെ സുരക്ഷയും നാശനഷ്ടങ്ങളുടെ യഥാര്‍ഥ വ്യാപ്തിയും സംബന്ധിച്ച് ചര്‍ച്ചകള്‍ ശക്തമായ സാഹചര്യത്തിലാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവരുന്നത്. ഇറാന്‍ ഉപയോഗിച്ച മിസൈലുകളുടെയും ആക്രമണരീതികളുടെയും ആഘാതം വിലയിരുത്തുന്നതിലും ചിത്രങ്ങള്‍ സഹായിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ബി.ബി.സിയുടെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ലേഖകന്‍ ടോം ബേറ്റ്മാന്‍ ചിത്രങ്ങളില്‍ കാണുന്ന നാശനഷ്ടങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഫലമായി റഡാര്‍ സംവിധാനങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരിട്ട ആഘാതമാണ് പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ചിത്രങ്ങളുടെ ഉറവിടം സൈനിക ഉദ്യോഗസ്ഥനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അവയില്‍ കാണുന്ന ഓരോ നാശനഷ്ടത്തിന്റെയും ഔദ്യോഗിക സ്ഥിരീകരണം സ്വതന്ത്രമായി ലഭ്യമായിട്ടില്ല. ഔദ്യോഗിക കണക്കുകളും വിശദീകരണങ്ങളും പുറത്തുവരുന്നത് ട്രംപ് ഭരണകൂടത്തിന് തലവേദനയാവും.
Related News