l o a d i n g

കായികം

ബാലണ്‍ ഡി ഓറിലെ വോട്ടുപോരാട്ടം: ആരാകും ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവ്?

Thumbnail
Publisher By     മുനീർ വാളക്കുട
September 16, 2026

ഫുട്‌ബോള്‍ മൈതാനങ്ങളിലെ കൂട്ടായ പ്രകടനങ്ങള്‍ക്കപ്പുറം, ഒരു താരത്തിന്റെ വ്യക്തിഗത മികവിനെ അളക്കുന്ന ഏറ്റവും മൂല്യമേറിയതും അഭിമാനകരവുമായ പുരസ്‌കാരമാണ് ബാലണ്‍ ഡി ഓര്‍. ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിനായ 'ഫ്രാന്‍സ് ഫുട്‌ബോള്‍' 1956-ലാണ് ഈ പുരസ്‌കാരത്തിന് തുടക്കം കുറിച്ചത്. ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തകനും ഫ്രഞ്ച് ദേശീയ ടീം അംഗവുമായിരുന്ന ഗബ്രിയേല്‍ ഹാനോട്ട് തന്റെ സഹപ്രവര്‍ത്തകരോട് വര്‍ഷത്തിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടതില്‍ നിന്നാണ് ബാലണ്‍ ഡി ഓര്‍ എന്ന പുരസ്‌കാരത്തിന്റെ ആശയം രൂപംകൊള്ളുന്നത്. ഫ്രഞ്ച് ഭാഷയില്‍ 'സ്വര്‍ണ്ണപ്പന്ത്' എന്നറിയപ്പെടുന്ന ഈ ട്രോഫി കൈകളിലേന്തുക എന്നത് ഏതൊരു ഫുട്‌ബോള്‍ താരത്തിന്റെയും കരിയറിലെ ഏറ്റവും വലിയ സ്വപ്നമാണ്. ആദ്യകാലങ്ങളില്‍ യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന യൂറോപ്യന്‍ താരങ്ങള്‍ക്ക് മാത്രമായിരുന്നു ഈ പുരസ്‌കാരം നല്‍കിയിരുന്നത്. ബ്ലാക്ക്പൂള്‍ എഫ്.സിക്ക് കളിച്ചിരുന്ന ഇംഗ്ലീഷ് താരം സ്റ്റാന്‍ലി മാത്യൂസായിരുന്നു 1956-ലെ ആദ്യ ബാലണ്‍ ഡി ഓര്‍ ജേതാവ്. എന്നാല്‍, 1995 മുതല്‍ ഈ പുരസ്‌കാരത്തിന്റെ നിയമങ്ങളില്‍ മാറ്റം വരുത്തുകയും യൂറോപ്പില്‍ കളിക്കുന്ന ഏത് രാജ്യക്കാരനായ താരവും ബാലണ്‍ ഡി ഓറിന് അര്‍ഹനാണെന്ന് പ്രഖ്യാപനം വരികയും ചെയ്തു. ആ കാലത്ത് എസി മിലാന് കളിച്ചുകൊണ്ടിരുന്ന ലൈബീരിയന്‍ ഇതിഹാസം ജോര്‍ജ് വിയ ഈ നിയമമാറ്റത്തിലൂടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടുന്ന ആദ്യ യൂറോപ്യന്‍ ഇതര താരമായി മാറി.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ  ആശയശില്പി ഗബ്രിയേല്‍ ഹാനോട്ട്
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ ആശയശില്പി ഗബ്രിയേല്‍ ഹാനോട്ട്

നിലവില്‍ ഏറ്റവും മൂല്യമേറിയ ഈ വ്യക്തിഗത അവാര്‍ഡിന് കര്‍ശനമായ നിയമങ്ങളും സുതാര്യമായ വോട്ടെടുപ്പുമുണ്ട്. ആദ്യം 'ഫ്രാന്‍സ് ഫുട്‌ബോള്‍' മാഗസിനിലെ വിദഗ്ധര്‍ ചേര്‍ന്ന് ആ സീസണില്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ 30 താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഈ 30 പേരില്‍നിന്ന് വിജയിയെ കണ്ടെത്താന്‍ വോട്ട് ചെയ്യുന്നത് ലോകമെമ്പാടുമുള്ള പ്രമുഖ ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തകരാണ്. വോട്ടെടുപ്പിന്റെ നിലവാരം ഉറപ്പിക്കാന്‍ ഫിഫ റാങ്കിംഗില്‍ ആദ്യത്തെ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത ഓരോ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. വോട്ടവകാശമുള്ള ഓരോ മാധ്യമപ്രവര്‍ത്തകനും തങ്ങള്‍ക്ക് ഏറ്റവും മികച്ചതെന്ന് തോന്നുന്ന 10 കളിക്കാരെ റാങ്ക് അനുസരിച്ച് തിരഞ്ഞെടുക്കണം. ഒന്നാം സ്ഥാനത്തിന് 15 പോയിന്റും രണ്ടാം സ്ഥാനത്തിന് 12 പോയിന്റും മൂന്നാം സ്ഥാനത്തിന് 10 പോയിന്റുമാണ് ലഭിക്കുക. തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ക്ക് യഥാക്രമം 8, 7, 5, 4, 3, 2, 1 എന്നിങ്ങനെ പോയിന്റുകള്‍ ലഭിക്കും. ഒരു താരത്തിന് വോട്ട് നല്‍കുമ്പോള്‍ കേവലം ഗോളുകള്‍ മാത്രം നോക്കിയല്ല വോട്ടര്‍മാര്‍ തീരുമാനമെടുക്കുന്നത്. ആ സീസണിലെ താരത്തിന്റെ പ്രകടനവും നിര്‍ണായക ഗോളുകളും കളിയിലെ സ്വാധീനവും വിലയിരുത്തുന്നതോടൊപ്പം, രാജ്യത്തിനും ക്ലബ്ബിനും വേണ്ടി പ്രധാന കിരീടങ്ങള്‍ (ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് പോലുള്ളവ) നേടിക്കൊടുക്കുന്നതില്‍ കളിക്കാരന്‍ വഹിച്ച പങ്കും വോട്ടര്‍മാര്‍ വിലയിരുത്തും. ഒപ്പം കളിക്കളത്തിലെ മാന്യമായ പെരുമാറ്റവും അച്ചടക്കവും വോട്ടര്‍മാരെ സ്വാധീനിക്കും. പിന്നീട് എല്ലാ രാജ്യങ്ങളിലെയും വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തിയ ശേഷം ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ താരത്തെ ആ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ ജേതാവായി പ്രഖ്യാപിക്കും.

ആദ്യത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ഇംഗ്ലീഷ് താരം സ്റ്റാന്‍ലി മാത്യൂസ്
ആദ്യത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ഇംഗ്ലീഷ് താരം സ്റ്റാന്‍ലി മാത്യൂസ്


കഴിഞ്ഞ സീസണിലെ വിജയിയെ പ്രഖ്യാപിക്കുന്നത് ഒക്ടോബര്‍ 26-നാണ്. ഈ ചടങ്ങുകള്‍ക്ക് ഇതുവരെ പാരീസ് മാത്രമാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. എന്നാല്‍, ഇത്തവണ ലണ്ടനിലെ പല്ലേഡിയം തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ എഴുപതാം വാര്‍ഷികമാണ് ഒക്ടോബറില്‍ നടക്കുന്നത്. 1956-ല്‍ ആദ്യത്തെ പുരസ്‌കാരം നേടിയ ഇംഗ്ലീഷ് താരം സ്റ്റാന്‍ലി മാത്യുസിനോടുള്ള ആദരസൂചകമായിട്ടാണ് ചടങ്ങുകള്‍ ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍, സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും രക്തനക്ഷത്രം ലാമിന്‍ യമാല്‍, ഫ്രാന്‍സിന്റെയും റയല്‍ മാഡ്രിഡിന്റെയും ഗോള്‍വേട്ടക്കാരന്‍ കിലിയന്‍ എംബാപ്പെ, സ്‌പെയിനിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ റോഡ്രി എന്നിവര്‍ക്കാണ്. ഇവര്‍ക്കൊപ്പം അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാം, നോര്‍വേയുടെ ഏര്‍ലിംഗ് ഹാലന്‍ഡ്, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, പോര്‍ച്ചുഗീസ് താരം വിറ്റിന്‍ഹ, മൊറോക്കോയുടെ അഷറഫ് ഹക്കീമി തുടങ്ങിയ താരങ്ങളും പട്ടികയിലുണ്ട്.

Latest News

വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ  ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
September 17, 2026
ഇറാനുമായി നേരിട്ട് ചര്‍ച്ച  തുടങ്ങിയെന്ന് ട്രംപ്
ഇറാനുമായി നേരിട്ട് ചര്‍ച്ച തുടങ്ങിയെന്ന് ട്രംപ്
September 17, 2026
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം;  യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം; യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
September 17, 2026
 ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍  5 കുട്ടികളും
ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍ 5 കുട്ടികളും
September 17, 2026
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
September 17, 2026
ഇഷ്ട മതം ആചരിക്കാം, ഇസ്‌ലാം സ്വീകരിച്ച യുവാവിനെ സ്വതന്ത്രനാക്കി കോടതി
ഇഷ്ട മതം ആചരിക്കാം, ഇസ്‌ലാം സ്വീകരിച്ച യുവാവിനെ സ്വതന്ത്രനാക്കി കോടതി
September 17, 2026
 മദ്യശേഖരം: തര്‍ക്കത്തിനൊടുവില്‍ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
മദ്യശേഖരം: തര്‍ക്കത്തിനൊടുവില്‍ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
September 17, 2026
 ബാലണ്‍ ഡി ഓറിലെ വോട്ടുപോരാട്ടം: ആരാകും ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവ്?
ബാലണ്‍ ഡി ഓറിലെ വോട്ടുപോരാട്ടം: ആരാകും ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവ്?
September 16, 2026
കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്താന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണ
കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്താന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണ
September 16, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷൂറന്‍സ്: സമയപരിധി നീട്ടണമെന്ന് ജിദ്ദ കെ.എം.സി.സി;  മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷൂറന്‍സ്: സമയപരിധി നീട്ടണമെന്ന് ജിദ്ദ കെ.എം.സി.സി; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
September 16, 2026