കൊച്ചി: വയനാട്ടിലെ കുടുംബവീട്ടില്‍ അനുവദനീയമായ അളവില്‍ കൂടുതലായി മദ്യം സൂക്ഷിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി. ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയ്ക്കിടെയാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്. ഇതിന് പിന്നാലെ അബ്കാരി നിയമപ്രകാരമാണ് എക്സൈസ് നടപടി.
വയനാട് വാഴവറ്റയിലെ അഗസ്റ്റിന്‍ സഹോദരന്മാരുടെ കുടുംബവീട്ടില്‍ നടത്തിയ പരിശോധനയില്‍ 43 ലിറ്റര്‍ വിദേശമദ്യവും ഏഴ് ലിറ്റര്‍ വൈനും കണ്ടെത്തിയതായി എക്സൈസ് അറിയിച്ചിരുന്നു. പിന്നീട് നടത്തിയ വിശദമായ കണക്കെടുപ്പില്‍ വിവിധ ഇനങ്ങളിലായി 67.24 ലിറ്റര്‍ മദ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശമദ്യം, വൈന്‍, മിലിട്ടറി ലിക്കര്‍, വീട്ടില്‍ നിര്‍മിച്ചതായി സംശയിക്കുന്ന വൈന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.
മെസിയെയും അര്‍ജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും രേഖകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കുന്നതിനിടെയാണ് എസ.്ഐ.ടി വീട്ടിലെത്തിയത്. പരിശോധനയ്ക്കിടെ മദ്യശേഖരം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മദ്യം കസ്റ്റഡിയിലെടുത്തു.
അറസ്റ്റിന്റെ തുടര്‍നടപടികള്‍ക്കായി എക്സൈസ് സംഘം വ്യാഴാഴ്ച കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ടി.വി. ഓഫീസിലെത്തി. ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എഫ്ഐആര്‍ പകര്‍പ്പ് നല്‍കാതെ താന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വരില്ലെന്ന് അദ്ദേഹം നിലപാടെടുത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഓഫീസിലെ ചില ജീവനക്കാരും ഉദ്യോഗസ്ഥരുടെ നടപടിയെ തടയാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. എഫ്.ഐ.ആറിന്റെ ഡിജിറ്റല്‍ കോപ്പി കാണിച്ചെങ്കിലും ഹാര്‍ഡ് കോപ്പി വേണമെന്ന് വാശി പിടിക്കുകയായിരുന്നു.
തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ആന്റോയെ ഓഫീസിനുള്ളിലേക്ക് മാറ്റുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വ്യക്തിഗത ആവശ്യത്തിനായി പ്രത്യേക ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധിയെക്കാള്‍ വളരെ കൂടുതലാണ് വീട്ടില്‍ കണ്ടെത്തിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വ്യവസ്ഥകള്‍ പ്രകാരമാണ് കേസ് എടുത്തത്. മഹസര്‍ തയ്യാറാക്കലും സാമ്പിള്‍ ശേഖരണവും ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആന്റോയെ കൊണ്ടുപോയെന്നും തുടര്‍ന്ന് വയനാട്ടിലെത്തിച്ച് ബത്തേരി കോടതിയില്‍ ഹാജരാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫിസിലും ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമായി ബന്ധപ്പെട്ട വീടുകളിലുമുള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളില്‍ പരിശോധന നടന്നിരുന്നു. സാമ്പത്തിക തട്ടിപ്പ്, കരാര്‍ സംബന്ധമായ ആരോപണങ്ങള്‍, വിദേശ പണമിടപാടുകള്‍ തുടങ്ങിയ വിഷയങ്ങളാണ് അന്വേഷണത്തിന്റെ പരിധിയില്‍.
റെയ്ഡിനിടെ ഡിജിറ്റല്‍ രേഖകളും ഉപകരണങ്ങളും മറ്റ് രേഖകളും അന്വേഷണസംഘം ശേഖരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മദ്യം സൂക്ഷിച്ച കേസും മെസി പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസും രണ്ട് വ്യത്യസ്ത നിയമനടപടികളാണ്. മദ്യശേഖരവുമായി ബന്ധപ്പെട്ട അബ്കാരി കേസ് എക്സൈസ് അന്വേഷിക്കുമ്പോള്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസ് എസ്.ഐ.ടിയാണ് അന്വേഷിക്കുന്നത്.