ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ഗുരുതര ആശങ്കയുണ്ടെന്ന് മക്കള്‍. പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ആസിം മുനീര്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പിതാവിനോട് കടുത്ത സമീപനം സ്വീകരിക്കുന്നുവെന്ന് ഇംറാന്‍ ഖാന്റെ മക്കളായ ഖാസിം ഖാനും സുലൈമാന്‍ ഖാനും ആരോപിച്ചു. പിതാവിനെ ജയിലില്‍ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് തങ്ങള്‍ ഭയപ്പെടുന്നതായും അവര്‍ പറഞ്ഞു.
73കാരനായ ഇംറാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്ന് ബ്രിട്ടനില്‍ കഴിയുന്ന മക്കള്‍ ഗാര്‍ഡിയനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. റാവല്‍പിണ്ടിയിലെ അദിയാല ജയിലിലെ സാഹചര്യങ്ങള്‍ മാനസികവും ശാരീരികവുമായ പീഡനത്തിന് തുല്യമാണെന്നും അവര്‍ ആരോപിച്ചു.
ചെറിയൊരു സെല്ലിലാണ് പിതാവിനെ പാര്‍പ്പിച്ചിരിക്കുന്നത്. മാസങ്ങളായി പുതിയ പുസ്തകങ്ങള്‍ ലഭിക്കുന്നില്ലെന്നും കുടുംബാംഗങ്ങളെയും സ്വതന്ത്ര ഡോക്ടറെയും കാണാന്‍ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇംറാന്റെ വലതുകണ്ണിന്റെ ചികിത്സ വൈകിയെന്നും കാഴ്ചയ്ക്ക് ഗുരുതരമായ പ്രശ്‌നമുണ്ടായിരിക്കാമെന്നും മക്കള്‍ ആരോപിച്ചു.
പിതാവിനെതിരായ 'വ്യക്തിപരമായ വൈരാഗ്യത്തിന്' ഇംറാന്റെ തടങ്കലിലെ പീഡനങ്ങള്‍ ആസിം മുനീറിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഖാസിം ഖാന്‍ ആരോപിച്ചു.
ഇംറാന്‍ ഖാന്റെ ചികിത്സയും കുടുംബാംഗങ്ങളെ കാണാനുള്ള അവകാശവും സംബന്ധിച്ച ഹര്‍ജികള്‍ പാകിസ്ഥാന്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ ആരോപണങ്ങള്‍. ഓഗസ്റ്റ് 18ന് ഇംറാനെ റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍നിന്ന് ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കാണ് മാറ്റിയത്. സുരക്ഷാകാരണങ്ങളാണ് ഇതിനുപിന്നില്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം. കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് ഇംറാന്റെ കുടുംബം കോടതിയലക്ഷ്യ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാന്‍ സര്‍ക്കാര്‍ ആരോപണങ്ങള്‍ തള്ളി. ഇംറാന് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, വ്യായാമ സൗകര്യം, കുടുംബസന്ദര്‍ശനം, സ്ഥിരമായ വൈദ്യപരിശോധന തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയോ ക്രൂരമായി പെരുമാറുകയോ ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇംറാന്‍ ഖാന്റെ ആരോഗ്യവും തടങ്കലിലെ സാഹചര്യങ്ങളും സംബന്ധിച്ച് ഏഴ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിന് കത്തയച്ചു. അലന്‍ ബോര്‍ഡര്‍, ഗ്രെഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, ബെലിന്‍ഡ ക്ലാര്‍ക്ക്, കിം ഹ്യൂസ്, മാര്‍ക്ക് ടയ്‌ലര്‍, സ്റ്റീവ് വോ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചത്.
ഇംറാനെതിരായ നിയമപരമോ രാഷ്ട്രീയമോ ആയ കേസില്‍ തങ്ങള്‍ നിലപാട് സ്വീകരിക്കുന്നില്ലെന്നും, വിഷയം പാകിസ്ഥാന്റെ ആഭ്യന്തര കാര്യമാണെന്നും മുന്‍ ക്യാപ്റ്റന്മാര്‍ വ്യക്തമാക്കി. എന്നാല്‍ തടങ്കലില്‍ കഴിയുന്ന ഒരാളോട് മാനുഷികമായ പരിഗണന ഉറപ്പാക്കുന്നത് അടിസ്ഥാന മനുഷ്യാവകാശ വിഷയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി്. ആരോഗ്യപരിചരണം, കുടുംബസമ്പര്‍ക്കം, നിയമസഹായം എന്നിവ സംബന്ധിച്ച് ഇംറാന്റെ കുടുംബം ഉന്നയിക്കുന്ന ആശങ്കകളാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.
പ്രധാനമന്ത്രിയായിരുന്ന ഇംറാനെ 2020ല്‍ ഇസ്ലാമാബാദില്‍ വെച്ച് അവസാനമായി കണ്ടപ്പോള്‍ അദ്ദേഹം ആരോഗ്യവാനും ഉന്മേഷവാനുമായിരുന്നുവെന്ന ഗ്രെഗ് ചാപ്പല്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ അദ്ദേഹം പരിക്ഷീണനാണ്. വിഷയത്തില്‍ പെന്നി വോങ്ങുമായി കൂടിക്കാഴ്ചയ്ക്കും ചാപ്പല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
പിതാവിന്റെ മോചനത്തിനായി ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും തങ്ങള്‍ പാകിസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനോ ഇംറാന്‍ നേതൃത്വം നല്‍കിയ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് മക്കള്‍ വ്യക്തമാക്കി. ബ്രിട്ടനില്‍നിന്ന് പാകിസ്ഥാനിലെത്തി പിതാവിനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും മാസങ്ങള്‍ക്കുമുമ്പ് അപേക്ഷിച്ചിട്ടും വിസ ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഇംറാന്‍ ഖാന്‍ 2023 മുതല്‍ ജയിലിലാണ്. അദ്ദേഹത്തിന്റെ തടങ്കല്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് അനുയായികളുടെ നിലപാട്.
Related News