മുംബൈ: പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പര്‍ ചാറ്റ്ജിപിടിയില്‍ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങള്‍ തേടിയെന്ന സംഭവത്തിന് പിന്നാലെ പത്തൊമ്പതുകാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് ബോംബെ ഐ.ഐ.ടിയില്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചു. പരീക്ഷകള്‍ മാറ്റിവെച്ചു. എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് 400ലേറെ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധിക്കുകയും മിഡ്‌സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തു.
പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതായി ഐ.ഐ.ടി ബോംബെയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ചോദ്യപേപ്പര്‍ അപ്‌ലോഡ് ചെയ്ത് ഉത്തരങ്ങള്‍ തേടിയതായി സ്ഥാപനത്തിന് വ്യക്തമായതായും പറയുന്നു. എന്നാല്‍ സംഭവത്തില്‍ വിദ്യാര്‍ഥിക്കെതിരെ അച്ചടക്കനടപടി ആരംഭിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ഇന്‍സ്ട്രക്ടറും വിഭാഗം മേധാവിയും വിദ്യാര്‍ഥിയുമായി സംസാരിക്കുകയും സംഭവത്തിന്റെ പേരില്‍ അക്കാദമിക് ഭാവിയെ ബാധിക്കുന്ന നടപടിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി ഐ.ഐ.ടി ബോംബെ വ്യക്തമാക്കി. തുടര്‍ന്ന് വിദ്യാര്‍ഥി ഹോസ്റ്റലിലേക്ക് മടങ്ങിയെന്നും വൈകുന്നേരം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ചുവരികയാണ്.
വിവരം പുറത്തുവന്നതോടെ രാത്രി ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി പ്രതിഷേധിച്ചു. 400ലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ അധികൃതര്‍ക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ന്നു. രാത്രി ഏകദേശം 10.30ഓടെ ഡയറക്ടര്‍ പ്രൊഫ. ഷിരീഷ് കേദാര്‍ പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികളെ കോണ്‍വൊക്കേഷന്‍ ഹാളിലേക്ക് മാറ്റുകയായിരുന്നു.
വിദ്യാര്‍ഥി മരിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മിഡ്‌സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു.
ക്യാമ്പസില്‍ അക്കാദമിക് സമ്മര്‍ദം, വിദ്യാര്‍ഥികളുടെ ക്ഷേമം, മാനസികാരോഗ്യ പിന്തുണ എന്നിവ സംബന്ധിച്ച ചര്‍ച്ചകളും വീണ്ടും ശക്തമായിട്ടുണ്ട്.
Related News