വാഷിങ്ടന്‍: അമേരിക്കയിലെ സിയാറ്റിലില്‍ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാന്‍നവി കണ്ടുലയുടെ കുടുംബത്തിന് ഒടുവില്‍ നീതി. സിയാറ്റില്‍ നഗരസഭ 29 ദശലക്ഷം ഡോളര്‍ (ഏകദേശം 262 കോടി രൂപ) ജാന്‍വിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചു. ലോകമെങ്ങും പ്രതിഷേധം അലയടിച്ച സംഭവത്തില്‍, സിയാറ്റില്‍ സിറ്റി കൗണ്‍സിലും കുടുംബവും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു.
2023 ജനുവരിയിലായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാന്‍വിയുടെ ജീവിതം റോഡരികില്‍ പൊലിഞ്ഞത്. മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുവന്ന പൊലീസ് ഓഫീസര്‍ കെവിന്‍ ഡേവിന്റെ വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന ജാന്‍വിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മറ്റൊരു അടിയന്തര കേസിന് പോകുകയായിരുന്നുവെന്നാണ് പൊലീസ് വാദിച്ചതെങ്കിലും അമിതവേഗതയും അശ്രദ്ധയുമാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ജാന്‍വിയുടെ മരണം പോലെ തന്നെ ലോകത്തെ നടുക്കിയതായിരുന്നു അപകടത്തിന് ശേഷം സഹപ്രവര്‍ത്തകനോട് സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ഓഡററുടെ ക്രൂരമായ പരാമര്‍ശങ്ങള്‍. 'അവള്‍ക്ക് പരിമിതമായ മൂല്യമേയുള്ളൂ, ഒരു ചെക്ക് എഴുതി നല്‍കിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ' എന്ന ഓഡററുടെ ബോഡിക്യാം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് വെറുമൊരു അപകടമല്ലെന്നും വംശീയമായ അവഗണനയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
'ജാന്‍വിയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണ്. ആ ജീവിതം കുടുംബത്തിനും സമൂഹത്തിനും അത്രമേല്‍ വിലപ്പെട്ടതായിരുന്നു. ഈ നഷ്ടപരിഹാരം ആ കുടുംബത്തിന് ചെറിയൊരു ആശ്വാസമാകുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു,' സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് വ്യക്തമാക്കി.
Related News