ലക്‌നൗ: ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറില്‍ വ്യാജ ഡോക്ടര്‍മാര്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതി മരിച്ചു. ബിഎ ബിരുദധാരിയായ യുവാവും പ്ലസ് ടു വിദ്യാര്‍ത്ഥിയും ചേര്‍ന്ന് നടത്തിയ ശസ്ത്രക്രിയയാണ് പ്രിയങ്ക എന്ന യുവതിയുടെ ജീവനെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി നടത്തിപ്പുകാരായ യോഗേഷ് വര്‍മ (32), ശുഭം വിശ്വകര്‍മ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അംബേദ്കര്‍നഗറില്‍ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളോ രജിസ്‌ട്രേഷനോ ഇല്ലാതെ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കഴിഞ്ഞ അഞ്ചാം തീയതിയാണ് പ്രസവത്തിനായി പ്രിയങ്കയെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മതിയായ വൈദ്യശാസ്ത്ര പഠനം നടത്താത്ത യോഗേഷ് വര്‍മ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുകയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ ശുഭം സഹായിയായി കൂടുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ നല്‍കിയ അനസ്‌തേഷ്യയുടെ ഡോസ് കൂടിയത് യുവതിയുടെ ബോധം നഷ്ടപ്പെടാന്‍ കാരണമായി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമിത രക്തസ്രാവം ഉണ്ടായതോടെ യുവതിയുടെ നില വഷളായി. നില ഗുരുതരമായതിനെ തുടര്‍ന്ന് ലക്‌നൗവിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പ്രിയങ്കയുടെ ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെടുത്ത പെണ്‍കുഞ്ഞ് സുരക്ഷിതയാണെന്നാണ് വിവരം.
യുവതിയുടെ മരണത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ആശുപത്രിക്ക് ലൈസന്‍സില്ലെന്ന നിര്‍ണായക വിവരം പുറത്തുവന്നത്.
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി കെട്ടിടം പോലീസ് സീല്‍ ചെയ്തു. പ്രതികള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Related News