തെഹ്റാന്‍- തലസ്ഥാനമായ ടെഹ്റാനില്‍ മിസൈല്‍-വ്യോമാക്രമണങ്ങളെത്തുടര്‍ന്ന് അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. സെയ്യദ് ഖന്ദാന്‍, ഖസര്‍ ഇന്റര്‍സെക്ഷനുകള്‍, വാനക് സ്‌ക്വയര്‍, മൊതാഹരി സ്ട്രീറ്റ് തുടങ്ങിയ പ്രധാന മേഖലകളിലാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. ഇറാന്റെ ഹൃദയഭാഗത്ത് വന്‍തോതിലുള്ള വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം തൊട്ടുപിന്നാലെ സ്ഥിരീകരിച്ചു.
അതേസമയം, അബുദാബിയിലും ഡ്രോണ്‍ ആക്രമണമുണ്ടായി. അബുദാബിയിലെ എത്തിഹാദ് ടവേഴ്‌സ് കോംപ്ലക്‌സിന് നേരെ വന്ന ഡ്രോണ്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങള്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് മുകളില്‍ വീണ് ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. ഇവര്‍ക്ക് നിസാര പരിക്കുകളാണുള്ളതെന്നും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
ഒമാന്‍ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഒമാനിലെ മുസന്ദം തീരത്തുനിന്ന് 9 കിലോമീറ്റര്‍ അകലെ വെച്ച് പലാവു പതാകയുള്ള 'സ്‌കൈലൈറ്റ്' എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഒമാനിലെ ദുഖം തുറമുഖത്തിന് നേരെയും രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്റെ പ്രത്യാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഇസ്രായേലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവീവ്, ജറുസലേം എന്നിവിടങ്ങളില്‍ അപായ സൂചന നല്‍കുന്ന സൈറണുകള്‍ മുഴങ്ങി. അധിനിവേശ വെസ്റ്റ് ബാങ്ക്, ഹൈഫ, ഏക്കര്‍ തുടങ്ങിയ പ്രദേശങ്ങളിലും മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഇസ്രായേല്‍ ഹോം ഫ്രണ്ട് കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. പ്രദേശം മുഴുവന്‍ കനത്ത യുദ്ധഭീതിയിലാണ്.
മേഖലയിലെ സംഘര്‍ഷം നിയന്ത്രണാതീതമായി തുടരുകയാണ്. ഇറാനിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കൂടുതല്‍ സൈനിക നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Related News