തെഹ്റാന്‍: ദശകങ്ങളോളം ഇറാന്റെ രാഷ്ട്രീയ-ആത്മീയ ഗതിവിഗതികള്‍ നിയന്ത്രിച്ച ആയത്തുല്ല അലി ഖാംനഈയുടെ അന്ത്യത്തോടെ പശ്ചിമേഷ്യയില്‍ പുതിയൊരു യുഗത്തിന് തുടക്കമായി. ഇസ്രായേല്‍-യു.എസ് സംയുക്ത വ്യോമാക്രമണത്തില്‍ ഖാംനഈ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ, രാജ്യത്തിന്റെ ഭരണചക്രം തിരിക്കാന്‍ താല്‍ക്കാലിക കൗണ്‍സിലിനെ ചുമതലപ്പെടുത്തി. സുപ്രധാന ഭരണഘടനാ നിരീക്ഷക സംഘത്തിലെ അംഗമായ ആയത്തുല്ല റസ അറാഫിയാണ് താല്‍ക്കാലിക പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടത്.
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ രാജ്യം മൂന്നംഗ താല്‍ക്കാലിക കൗണ്‍സിലിന്റെ കീഴിലായിരിക്കും. 67കാരനായ ഇദ്ദേഹം ഗാര്‍ഡിയന്‍ കൗണ്‍സിലിലെ പ്രമുഖനാണ്. ഗുലാം ഹുസൈന്‍ മുഹ്‌സിന്‍ ഇജീ ജുഡീഷ്യറി മേധാവിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരും ഇറാന്റെ നിലവിലെ പ്രസിഡന്റായ മസൂദ് പെസെശ്ക്യാനും അടങ്ങുന്ന സമിതിക്കാവും വരും ദിവസങ്ങളില്‍ ഇറാന്റെ നിര്‍ണ്ണായകമായ സൈനിക-രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം.
ലോകത്തെ ഞെട്ടിച്ച ഖാംനഈയുടെ മരണം ആദ്യം പുറത്തുവിട്ടത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരുന്നു. വൈകാതെ തന്നെ ഇറാന്റെ വാര്‍ത്താ ഏജന്‍സികളായ താസ്‌നിം, ഫാര്‍സ് എന്നിവര്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ഖാംനഈയെ കൂടാതെ അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍, കൊച്ചുമകള്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇറാന് കനത്ത ആഘാതമായി.
ഖാംനഈയുടെ വിയോഗത്തില്‍ രാജ്യം 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിലേക്ക് കടന്നു. ഏഴ് ദിവസത്തെ പൊതുഅവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1989-ല്‍ പരമോന്നത നേതാവായി ചുമതലയേറ്റ ഖാംനഈ, ഇറാന്റെ സൈനിക ശേഷിയെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും ആധുനികവല്‍ക്കരിക്കുന്നതില്‍ വിപ്ലവകരമായ പങ്കാണ് വഹിച്ചത്. ഖാംനഈയുടെ അസാന്നിധ്യം ഇറാന്റെ ഭാവി സൈനിക നീക്കങ്ങളെയും ഇസ്രായേലുമായുള്ള യുദ്ധത്തെയും എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠയിലാണ് ലോകം.
Related News