ദുബായ്: പശ്ചിമേഷ്യന്‍ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍, ഇറാന്റെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി കേന്ദ്രമായ 'ഖാര്‍ഗ് ദ്വീപ്' (Kharg Island) ലക്ഷ്യമിട്ട് അമേരിക്കന്‍ നീക്കം. ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുന്നതിനായി യുഎസ് സൈന്യം ദ്വീപ് പിടിച്ചെടുക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറബിക്കടലില്‍ ഇറാന്‍ തീരത്തുനിന്ന് 30 മുതല്‍ 50 കിലോമീറ്റര്‍ വരെ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ പവിഴപ്പുറ്റാണ് ഖാര്‍ഗ് എങ്കിലും, ആഗോള ഊര്‍ജ്ജ വിപണിയില്‍ ഇതിന് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്.
ഇറാന്റെ മറ്റ് തീരപ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ ആഴക്കടല്‍ സൗകര്യമുള്ളതിനാല്‍ ഭീമന്‍ സൂപ്പര്‍ ടാങ്കറുകള്‍ക്ക് എളുപ്പത്തില്‍ അടുക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രതിദിനം 70 ലക്ഷം ബാരല്‍ എണ്ണ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ ടെര്‍മിനലിനുണ്ട്. നിലവില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ എണ്ണയാണ് ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നത്.
മാര്‍ച്ച് 13-ന് ഖാര്‍ഗ് ദ്വീപിലെ മിസൈല്‍ സംഭരണശാലകളും നാവിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്ക വന്‍തോതില്‍ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ അന്ന് എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ദ്വീപ് നേരിട്ട് സൈനിക നിയന്ത്രണത്തിലാക്കാനാണ് വാഷിംഗ്ടണ്‍ ആലോചിക്കുന്നത്. ഇറാന്റെ വരുമാന മാര്‍ഗ്ഗം പൂര്‍ണ്ണമായും തടയുക വഴി അവരെ ചര്‍ച്ചകള്‍ക്ക് നിര്‍ബന്ധിതരാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
എന്നാല്‍ അമേരിക്കന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ഖാര്‍ഗ് ദ്വീപിന് ചുറ്റും ഇറാന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുകയും തീരങ്ങളില്‍ മൈനുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ പ്രദേശം കൈക്കലാക്കാന്‍ ശ്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലെ മുഴുവന്‍ എണ്ണക്കമ്പനികളെയും അടിസ്ഥാന സൗകര്യങ്ങളെയും തകര്‍ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ദ്വീപ് പിടിച്ചെടുക്കാനുള്ള ഏതൊരു കരയുദ്ധവും അമേരിക്കന്‍ സൈന്യത്തിന് വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുമെന്ന് സൈനിക നിരീക്ഷകര്‍ വിലയിരുത്തുന്നു. 1700-കളില്‍ പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും കൈവശം വെച്ചിരുന്ന ഈ തന്ത്രപ്രധാന ദ്വീപിന്മേല്‍ ഇപ്പോള്‍ അമേരിക്ക കണ്ണുവെക്കുന്നത് ലോകത്തെ മറ്റൊരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
Related News