അബുദാബി: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനും (OIC) പുലര്‍ത്തുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎഇ. യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷാണ് പ്രാദേശിക, അന്തര്‍ദേശീയ തലത്തിലുള്ള പിന്തുണയുടെ അഭാവത്തില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് (X) അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. 'ഗള്‍ഫ് രാജ്യങ്ങളും ജനതയും ഇറാന്റെ ക്രൂരമായ ആക്രമണത്തിന് ഇരയാകുമ്പോള്‍, അറബ് ലീഗും ഒ.ഐ.സി.യും നേതൃത്വം നല്‍കുന്ന സംയുക്ത അറബ്-ഇസ്ലാമിക് പ്രവര്‍ത്തനങ്ങള്‍ എവിടെയാണ്? പ്രമുഖ അറബ്, പ്രാദേശിക രാജ്യങ്ങള്‍ ഇപ്പോള്‍ എവിടെയാണ്?' എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കാതിരിക്കുകയും പിന്നീട് മേഖലയില്‍ അമേരിക്കയുടെയോ പാശ്ചാത്യ രാജ്യങ്ങളുടെയോ സാന്നിധ്യം വര്‍ധിക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്നത് ഇനി അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അറബ് ലോകത്തിന്റെ അഭിവൃദ്ധിക്ക് എക്കാലവും പങ്കാളികളായിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ കൂടെ നില്‍ക്കേണ്ടവര്‍ എവിടെ പോയി എന്നദ്ദേഹം പരിതപിച്ചു. അമേരിക്കയെയും ഇസ്രായേലിനെയും നേരി നേരിടുന്നതിന് പകരം ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടുന്ന ഇറാന്റെ തന്ത്രം സൈനികമായ തളര്‍ച്ചയുടെയും ധാര്‍മ്മിക പാപ്പരത്തത്തിന്റെയും രാഷ്ട്രീയമായ ഒറ്റപ്പെടലിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം നേരത്തെ വിമര്‍ശിച്ചിരുന്നു. ഇറാന്റെ ഭീഷണിപ്പെടുത്തലുകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് മേഖലയെ ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ യുഎഇയുടെ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിടുന്നുണ്ടെന്നും രാജ്യത്തെ ദൈനംദിന ജീവിതത്തെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഈ യുദ്ധം ആഗ്രഹിച്ചിരുന്നില്ലെന്നും സമാധാനത്തിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ മുന്‍പേ നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബ് രാജ്യങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും, ലോകരാജ്യങ്ങളില്‍ നിന്ന് യുഎഇക്ക് വലിയ തോതിലുള്ള പിന്തുണയും ഐക്യദാര്‍ഢ്യവും ലഭിക്കുന്നുണ്ടെന്നും ലോക നേതാക്കള്‍ ഇറാന്റെ ആക്രമണത്തെ അപലപിക്കുന്നുണ്ടെന്നും ഡോ. അന്‍വര്‍ ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു.
Related News