കൊച്ചി: യുവനടിയെ ലൈംഗികമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രമുഖ സംവിധായകന്‍ രഞ്ജിത്തിന് കോടതിയില്‍ നിന്നും തിരിച്ചടി. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സി.ജെ.എം കോടതി, പ്രതിയെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യം
ശനിയാഴ്ച എറണാകുളം സബ് ജയിലില്‍ നിന്നും സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കാന്‍ പോലും കോടതി തയ്യാറായില്ല. പ്രതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ എസ്. രാജീവ് വാദിച്ചെങ്കിലും പ്രൊസിക്യൂഷന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രൊസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച വരെ കസ്റ്റഡി അനുവദിച്ചത്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ, കേസിലെ നിര്‍ണ്ണായക തെളിവായ രണ്ടാമത്തെ കാരവന്‍ ചങ്ങനാശ്ശേരിയില്‍ നിന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി 19-ന് എറണാകുളത്തെ സിനിമാ സെറ്റിലെ കാരവനില്‍ വെച്ച് രഞ്ജിത് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി. നടി കരഞ്ഞുകൊണ്ട് കാരവനില്‍ നിന്നും ഇറങ്ങിവരുന്നത് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍, കണ്ടെത്തിയ കാരവനിലെത്തിച്ച് രഞ്ജിത്തിനെ തെളിവെടുപ്പിന് വിധേയനാക്കും.
രഞ്ജിത്തിന് വേണ്ടി നേരത്തെ ഹാജരായിരുന്ന അഡ്വ. മുഹമ്മദ് സിയാദ് കേസിന്റെ വക്കാലത്ത് ഒഴിഞ്ഞതും വാര്‍ത്തയായിരുന്നു. ചിത്രത്തിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗമായിരുന്ന അദ്ദേഹം പ്രതിക്ക് വേണ്ടി ഹാജരായത് വലിയ വിവാദമായിരുന്നു. വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പിന്മാറിയത്. ഇതേത്തുടര്‍ന്ന് പുതിയ അഭിഭാഷകനാണ് ശനിയാഴ്ച രഞ്ജിത്തിന് വേണ്ടി ഹാജരായത്.
എസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തും. തൊടുപുഴയില്‍ വെച്ച് ചൊവ്വാഴ്ച അറസ്റ്റിലായ രഞ്ജിത്തിനെ നേരത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
Related News