റിയാദ്: സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖല 2025-ന്റെ അവസാന പാദത്തിലും അതിവേഗത്തിലുള്ള വളര്‍ച്ച തുടരുന്നതായി ഔദ്യോഗിക കണക്കുകള്‍. വിനോദസഞ്ചാര മേഖലയിലെ ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34.2 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2025 അവസാന പാദത്തില്‍ ലൈസന്‍സുള്ള വിനോദസഞ്ചാര സ്ഥാപനങ്ങളുടെ എണ്ണം 5,937 ആയി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 4,425 ആയിരുന്നു. ഇതില്‍ 2,847 ഹോട്ടലുകളും 3,090 സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുന്നു.
ഹോട്ടലുകളിലെ റൂം ഒക്യുപ്പന്‍സി നിരക്ക് 57.3 ശതമാനമായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇത് 56 ശതമാനമായിരുന്നു. സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളില്‍ ഇത് 55.9 ശതമാനമാണ്. ഹോട്ടലുകളില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ ശരാശരി താമസദൈര്‍ഘ്യം 3.8 രാത്രികളായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 3.6 ആയിരുന്നു.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'വിഷന്‍ 2030'-ന്റെ ഭാഗമായാണ് ടൂറിസം മേഖലയ്ക്ക് സൗദി വലിയ പ്രാധാന്യം നല്‍കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന 10 കോടി സഞ്ചാരികള്‍ എന്ന ലക്ഷ്യം രാജ്യം ഇതിനകം തന്നെ മറികടന്നു കഴിഞ്ഞു. 2030-ഓടെ പ്രതിവര്‍ഷം 15 കോടി സഞ്ചാരികളെ ആകര്‍ഷിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.
വിനോദസഞ്ചാര മേഖലയിലെ തൊഴിലവസരങ്ങളിലും വലിയ പുരോഗതി ദൃശ്യമാണ്. 2025 അവസാന പാദത്തില്‍ ഈ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണം 10.3 ലക്ഷമായി ഉയര്‍ന്നു (6.6% വര്‍ധന). ആകെ ജീവനക്കാരില്‍ 24 ശതമാനം (2.47 ലക്ഷം) സൗദി പൗരന്മാരാണ്. 76 ശതമാനം വിദേശികളാണ്. ജീവനക്കാരില്‍ 86.7 ശതമാനം പുരുഷന്മാരും 13.3 ശതമാനം (1.36 ലക്ഷം) സ്ത്രീകളുമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ എണ്ണം കൂടിയതോടെ ഹോട്ടല്‍ നിരക്കുകളില്‍ കുറവുണ്ടായിട്ടുണ്ട്. ഹോട്ടലുകളിലെ ശരാശരി പ്രതിദിന നിരക്ക് 11.7 ശതമാനം കുറഞ്ഞ് 389 റിയാലായി . സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളിലെ ശരാശരി നിരക്ക് 207 റിയാലാണ്.
Related News