വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജിതമാക്കി മധ്യസ്ഥ രാജ്യങ്ങള്‍. പാകിസ്താന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇസ്ലാമാബാദില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട ഉന്നതതല ചര്‍ച്ചകള്‍ കരാറിലെത്താതെ പിരിഞ്ഞതിനെത്തുടര്‍ന്നാണ് ഈ പുതിയ നീക്കം.
ഏപ്രില്‍ 21-ന് വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെ, ഇരുപക്ഷവും നയതന്ത്രത്തിന് തയ്യാറാണെന്ന സൂചന നല്‍കുന്നത് പ്രതീക്ഷാനിര്‍ഭരമാണ്. നിലവിലെ സാഹചര്യം ചര്‍ച്ചകള്‍ പാളിയതല്ലെന്നും മറിച്ച് വിട്ടുവീഴ്ചകള്‍ക്കായുള്ള വിലപേശലുകള്‍ തുടരുകയാണെന്നുമാണ് മേഖലയിലെ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്നും ശേഖരം കൈമാറണമെന്ന അമേരിക്കയുടെ ആവശ്യത്തിലും ആണവ നിയന്ത്രണങ്ങള്‍ക്ക് പകരമായി മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്ന ഇറാന്റെ ആവശ്യത്തിലും തട്ടിയാണ് ആദ്യ സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടത്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആദ്യമായി ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തിയെന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകള്‍ കഠിനമായിരുന്നെങ്കിലും ഫലപ്രദമായ ആശയവിനിമയം നടന്നതായി യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അമേരിക്ക ചര്‍ച്ചയുടെ ഇടയില്‍ നിലപാടുകള്‍ മാറ്റുകയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.
നയതന്ത്ര നീക്കങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ തന്നെ ഇറാനെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളില്‍ നടപ്പിലാക്കുന്ന നാവിക ഉപരോധം ലക്ഷ്യം കണ്ടില്ലെങ്കില്‍ സൈനിക നീക്കം പുനരാരംഭിക്കാനാണ് അമേരിക്കന്‍ നീക്കം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള മറ്റ് രാജ്യങ്ങളുടെ കപ്പല്‍ ഗതാഗതത്തെ ഉപരോധം ബാധിക്കില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആഗോള ഊര്‍ജ്ജ വിപണി തകിടം മറിയുകയും ചെയ്തിരുന്നു. ഇതിന് അറുതി വരുത്താനുള്ള അവസാന ശ്രമത്തിലാണ് മധ്യസ്ഥ രാജ്യങ്ങള്‍.
Related News